Middle East

ദുബൈ എയര്‍പ്പോര്‍ട്ട് ഷോ സമാപിച്ചു

ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങള്‍ക്ക് വികസനസാധ്യതകള്‍ തുറന്ന് എയര്‍പോര്‍ട്ട് ഷോ സമാപിച്ചു. 60 രാജ്യങ്ങളില്‍നിന്ന് 350 പ്രദര്‍ശകരാണ് പങ്കെടുത്തത്. 75 വിമാനത്താവളങ്ങളില്‍നിന്ന് ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ മേളയ്ക്കെത്തി.

പ്രദര്‍ശകരുടെ എണ്ണവും വിവിധ രാജ്യങ്ങളുടെ പങ്കാളിത്തവും വര്‍ധിച്ചത് ആഗോളതലത്തില്‍ വ്യോമയാന മേഖലയില്‍ ദുബായിയുടെ സ്ഥാനമുയര്‍ന്നതിന്റെ സൂചനയാണെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുഹമ്മദ് അഹ്ലി പറഞ്ഞു.

പുതുതായി സംഘടിപ്പിച്ച എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഫോറവും വ്യോമയാന സുരക്ഷാസമ്മേളനവും ഏറെ ശ്രദ്ധ നേടി. ഗ്ലോബല്‍ എയര്‍പോര്‍ട്ട് ലീഡേഴ്സ് ഫോറം, വുമണ്‍ ഇന്‍ ഏവിയേഷന്‍ തുടങ്ങിയവയാണ് ഇതോടനുബന്ധിച്ച് നടന്ന മറ്റു പരിപാടികള്‍. കോടികളുടെ കരാറുകളും മേളയില്‍ ഒപ്പുവച്ചു. പുതിയ ടെലികോം വോയ്സ് കമ്യൂണിക്കേഷന്‍ സാങ്കേതികതയ്ക്കായി ഷാര്‍ജ വിമാനത്താവളം ബയാണത് എന്‍ജിനീയറിങ് ഗ്രൂപ്പിന് കരാര്‍ നല്‍കി. ഇക്കുറി ആദ്യമായി ഇന്നൊവേഷന്‍ പുരസ്‌കാരച്ചടങ്ങിനും മേള സാക്ഷ്യം വഹിച്ചു. ജര്‍മന്‍ എയര്‍പോര്‍ട്ട് ടെക്നോളജി പ്രസിഡന്റ് ഡീറ്റര്‍ ഹെയ്ന്‍സ് ആണ് ‘ഏവിയേഷന്‍ പേഴ്സണാലിറ്റി’ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

ദുബായ് ഏവിയേഷന്‍ എന്‍ജിനീയറിങ് പ്രോജെക്ടസ്, ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ഡനാറ്റ, ദുബായ് പോലീസ്, ദുബായ് കസ്റ്റംസ് എന്നിവയുടെ സഹകരണത്തോടെയാണ് ദുബായ് എയര്‍പോര്‍ട്ട് ഷോ സംഘടിപ്പിച്ചത്.