TNL CAMPAIGN

ഹര്‍ത്താലില്‍ നിന്ന് ടൂറിസത്തെ ഒഴിവാക്കല്‍; പിന്തുണയുമായി കേന്ദ്ര സര്‍ക്കാരും – മുഖ്യമന്ത്രിക്ക് കണ്ണന്താനത്തിന്‍റെ കത്ത്

ഹർത്താലുകളിൽ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കാനുള്ള നീക്കത്തിന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്‍റെ പിന്തുണ. ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ണന്താനം മുഖ്യമന്ത്രിക്ക് കത്തയച്ചു.
ഹർത്താലുകളിൽ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിന് തന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും പൂർണ പിന്തുണ കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം വാഗ്ദാനം ചെയ്തു . ഹർത്താലുകൾ കേരളത്തിന്‍റെ ടൂറിസം മേഖലക്ക് ഗണ്യമായ ആഘാതം ഏൽപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ കണ്ണന്താനം ചൂണ്ടിക്കാട്ടി.

ഈ പ്രശ്നത്തിന് കൂട്ടായ ശ്രമത്തിലൂടെ എത്രയും വേഗം പരിഹാരം കാണാൻ കഴിയുമെന്നും കണ്ണന്താനം പ്രതീക്ഷ പ്രകടിപ്പിച്ചു .

ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അഭിപ്രായത്തോട് കെപിസിസി പ്രസിഡന്റ് എംഎം ഹസനും യോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കുന്നതിനൊപ്പം ടൂറിസ്റ്റുകള്‍ക്ക് കേരളത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
സര്‍വകകക്ഷി യോഗത്തില്‍ എല്ലാ ഹര്‍ത്താലിനെയും നിയന്ത്രിക്കാനുള്ള സമന്വയമാണ് വേണ്ടതെന്നും എംഎം ഹസന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തില്‍ രണ്ടു പ്രമുഖ പാര്‍ട്ടികള്‍ ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് നിലപാട് എടുത്തതോടെ ഈ വിഷയത്തില്‍ സമന്വയത്തിന് വഴിയൊരുങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന ചര്‍ച്ചക്ക് തുടക്കമിട്ടത്.
ഹർത്താലിൽനിന്ന് ആശുപത്രി, പാൽ, പത്രം മുതലായവ അവശ്യ സർവീസുകളെ ഒഴിവാക്കുന്നതുപോലെ ടൂറിസം മേഖലയേയും ഒഴിവാക്കേണ്ടത് ആവശ്യമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത്.. കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഹർത്താൽ പ്രയാസമുണ്ടാക്കുമെന്നത് കണക്കിലെടുത്ത് ടൂറിസം മേഖലയെ ഒഴിവാക്കാൻ ഹർത്താൽ സംഘടിപ്പിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  അടുത്തിടെ മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
പിന്നാലെ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം രംഗത്തെത്തി.
ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് സിപിഎം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കണം എന്നാണ് സിപിഎം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പറഞ്ഞിരുന്നു..
ഹര്‍ത്താല്‍ വിദേശ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കാന്‍ താന്‍ മന്ത്രിയായിരിക്കെ ശ്രമം നടത്തിയിരുന്നു.
ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയത്തിന് മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.
യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കാന്‍ സര്‍വ കക്ഷി യോഗം വിളിക്കാന്‍ ആലോചിച്ചതാണ്. എന്നാല്‍ അന്നു പ്രതിപക്ഷത്തായിരുന്ന ഇപ്പോഴത്തെ ഭരണപക്ഷം ഈ ആശയം എതിര്‍ത്തതിനാല്‍ സമവായമായില്ല. ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ ഇത്തരം നിര്‍ദേശം മുന്നോട്ടു വെച്ചതിനാല്‍ സമന്വയം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല.