News

ഉത്തരേന്ത്യയിൽ ശക്തമായ പൊടിക്കാറ്റും മഴയും: 97 മരണം, വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പൊടിക്കാറ്റും മഴയും. മരിച്ചവരുടെ എണ്ണം 97 ആയി ഉയർന്നു. നൂറിലധികം പേർക്കു പരിക്കേറ്റു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണു കൂടുതൽ നാശനഷ്ടം. പഞ്ചാബ്, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളെയും ദുരിതം ബാധിച്ചു.

പടിഞ്ഞാറൻ ഉത്തർപ്രദേശിലെ നാലു ജില്ലകളിലായി 42 പേർ മരിച്ചെന്നാണു റിപ്പോർട്ട്. ആഗ്രയിൽ 36 പേരും ബിജ്നോറിൽ മൂന്നും സഹരൻപുരിൽ രണ്ടും ബറേലിയിൽ ഒരാളും മരിച്ചു. രാജസ്ഥാനിൽ ബുധനാഴ്ച രാത്രിയുണ്ടായ കനത്ത പൊടിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 27 ആയി. നിരവധി പേർക്കു പരിക്കേറ്റു.

കിഴക്കന്‍ രാജസ്ഥാനിൽ ഇന്നലെ രാത്രിയുണ്ടായ കനത്ത പൊടിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 27 ആയി. നിരവധി പേർക്ക് പരിക്കേറ്റു. ആല്‍വാര്‍, ധോൽപുർ, ഭരത്‍പുര്‍ ജില്ലകളിൽ കഴി‍ഞ്ഞദിവസം അര്‍ധരാത്രിയോടെയാണു പൊടിക്കാറ്റ് വീശിയടിച്ചത്.

കാറ്റിൽപ്പെട്ടു മറിഞ്ഞുവീണ മരങ്ങളുടെയും വൈദ്യുത തൂണുകളുടെയും അടിയില്‍പ്പെട്ടാണ് മരണങ്ങള്‍ കൂടുതലും സംഭവിച്ചത്. മിക്ക ജില്ലകളിലും ഇന്നലെ രാത്രി മുതൽ വൈദ്യുതി നിലച്ചിരിക്കുകയാണ്. വീടുകൾ ഉൾപ്പെടെ ഒട്ടേറെ കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ട്. പ്രശ്നബാധിത സ്ഥലങ്ങളിൽ ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ മുഖ്യമന്ത്രി വസുന്ധര രാജെ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

കനത്ത കാറ്റും മഴയും ഡൽഹിയെയും ബാധിച്ചു. രണ്ട് ആഭ്യന്തര സർവീസുകൾ ഉൾപ്പെടെ ഡൽഹിയിൽനിന്നുള്ള 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ബുധനാഴ്ച രാജസ്ഥാന്‍റെ വിവിധ ഭാഗങ്ങളിൽ 45.4 ഡിഗ്രി സെൽഷ്യസ് വരെയാണു ചൂട് ഉയർന്നത്. പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു.