Kerala

പത്മനാഭപുരം കൊട്ടാര വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പിലറിയാം

പത്മനാഭപുരം കൊട്ടാര വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പിലറിയാം. കൊട്ടാര സമുച്ചയങ്ങളുടെ ദൃശ്യാവിഷ്‌കാരം ഉള്‍പ്പെടെയുള്ള വിവരങ്ങളെല്ലാം ഇനി വെബ്‌സൈറ്റിലും യുട്യൂബ് ചാനലിലും ലഭ്യമാകും. സംസ്ഥാന പുരാവസ്തുവകുപ്പാണ് പദ്ധതിയുടെ ആസൂത്രികര്‍.

വെബ്‌സൈറ്റിലെത്തിയാല്‍ കൊട്ടാരസമുച്ചയത്തിലെ 18 കൊട്ടാരത്തില്‍ ഓരോന്നിന്റെയും ചിത്രങ്ങളും വിവരങ്ങളും ലഭിക്കും. സന്ദര്‍ശക സമയം, സൗകര്യങ്ങള്‍, എങ്ങനെ എത്തിച്ചേരാം തുടങ്ങിയ കാര്യങ്ങളെല്ലാം സൈറ്റിലുണ്ടാകും.

സഞ്ചാരികള്‍ക്കും ഗവേഷകര്‍ക്കുമൊക്കെ സഹായകമാകുന്ന രീതിയിലാണ് രൂപകല്‍പ്പന.സൈറ്റിന്റെ ഭാഗമായുള്ള ലിങ്കിലൂടെ കൊട്ടാരത്തിന്റെ യുട്യൂബ് ചാനലിലേക്ക് പ്രവേശിക്കാം. ഇതില്‍ കൊട്ടാരത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രവും മറ്റും ലഭ്യമാകും.

പഴയ വേണാട് രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു പത്മനാഭപുരം കൊട്ടാരം. പിന്നീട് വേണാട് രാജ്യം വികസിച്ച് തിരുവിതാംകൂര്‍ രാജ്യമായി. 70 വര്‍ഷത്തോളം ശക്തമായ രാജ്യമായി തിരുവിതാംകൂര്‍ നിലനിന്നു. പിന്നീട് ക്ഷയിക്കുകയും രാജ്യം ബ്രിട്ടീഷ് ഭരണത്തിനു കീഴിലാവുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം പത്മനാഭപുരം കൊട്ടാരം നിലനില്‍ക്കുന്ന തക്കല പ്രദേശം തമിഴ്‌നാടിന്റെ അധീനതയിലാണെങ്കിലും കൊട്ടാരത്തിന്റെ അവകാശം കേരളത്തിന് നിലനിര്‍ത്താനായി. പുരാവസ്തുവകുപ്പിനാണ് കൊട്ടാരത്തിന്റെ സൂക്ഷിപ്പുചുമതല.

നാനൂറ് വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് കൊട്ടാരം. ഏഷ്യയിലെതന്നെ ഏറ്റവും വലിയ തടിനിര്‍മിത കൊട്ടാരമാണിത്. ലോക പൈതൃക പട്ടികയില്‍ ഇടം നേടുമെന്ന് കരുതപ്പെടുന്ന കൊട്ടാരം പശ്ചിഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍മിച്ചിട്ടുള്ളത്. താജ്മഹലിനെപ്പോലെ പ്രകൃതിയോട് ഇണങ്ങിയ നിര്‍മിതികള്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട കാഴ്ചയാണ്. തിങ്കള്‍ ഒഴികെയുള്ള എല്ലാ ദിവസവും കൊട്ടാരം സന്ദര്‍ശിക്കാന്‍ അവസരമുണ്ട്.

വെബ‌്സൈറ്റ‌് വിലാസം: www.padmanabhapurampalace.org