News

നോക്കി നിന്നാല്‍ ഇനിയില്ല കൂലി

തൊഴിലാളി ദിനം ആഘോഷിച്ച് കേരള സര്‍ക്കാര്‍. ഇന്നു മുതല്‍ സംസ്ഥാനത്ത് നോക്കു കൂലി സമ്പ്രദായം ഇല്ല. ഇതു സംബന്ധിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. നോക്കുകൂലി ഒഴിവാക്കാന്‍ കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. ചുമട്ടുതൊഴിലാളി നിയമത്തിലെ ഒന്‍പതാം വകുപ്പിലെ ഒന്ന്, രണ്ട് ഉപവകുപ്പുകളാണു ഭേദഗതി ചെയ്തത്.


ചെയ്യാത്ത ജോലിക്കു കൂലി ആവശ്യപ്പെടുന്നതുള്‍പ്പെടെ കേരളത്തിലെ ചുമട്ടുതൊഴില്‍മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യപ്രവണതകള്‍ അവസാനിപ്പിക്കാനും മെച്ചപ്പെട്ട തൊഴില്‍ സംസ്‌കാരം പ്രാവര്‍ത്തികമാക്കാനും ലക്ഷ്യമിട്ടാണ് ഉത്തരവ്. തൊഴില്‍മേഖലകളില്‍ ചില യൂണിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതിന് അവകാശമുന്നയിക്കുന്നതും അവസാനിപ്പിക്കും. ചെയ്യാത്ത ജോലിക്കു കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും നിയമവിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് എട്ടിനു നടന്ന ട്രേഡ്യൂണിയന്‍ ഭാരവാഹികളുമായുള്ള ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തിലാണു തൊഴില്‍വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. അമിതകൂലി ആവശ്യപ്പെടുന്നതും ചെയ്യാത്ത ജോലിക്കു കൂലി ആവശ്യപ്പെടുന്നതും അടക്കമുള്ള പ്രവണതകള്‍ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനു വിഘാതമാകുന്നതായി വിലയിരുത്തപ്പെട്ട സാഹചര്യത്തിലാണു തീരുമാനം.

നോക്കുകൂലി വാങ്ങിയാല്‍ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കുമെന്നു നിയമസഭയില്‍ തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. അമിതകൂലി ഈടാക്കിയാല്‍ തൊഴില്‍വകുപ്പിനെ അറിയിക്കാം. ബന്ധപ്പെട്ട തൊഴിലാളിയുടെ റജിസ്‌ട്രേഷന്‍ കാര്‍ഡ് റദ്ദാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

നോക്കു കൂലി ഉത്തരവിലെ പ്രധാന വ്യവസ്ഥകള്‍

  • ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ പുറപ്പെടുവിച്ച ഏകീകൃതകൂലി പട്ടിക അടിസ്ഥാനമാക്കി കയറ്റിറക്കു കൂലി നല്‍കണം.
  • പട്ടികയില്‍ ഉള്‍പ്പെടാത്ത ഇനങ്ങള്‍ക്ക് ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തിലായിരിക്കും കൂലി.
  • ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപെട്ട ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാര്‍ഷികോല്‍പനങ്ങളുടെ കയറ്റിറക്കു എന്നിവയ്ക്കു തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ ജോലിക്കു നിയോഗിക്കാം. അംഗീകൃത ചുമട്ടുതൊഴിലാളികളെ നിയമിക്കുന്ന പക്ഷം അതതു മേഖലയില്‍ നിശ്ചയിക്കപ്പെട്ട കൂലി നല്‍കണം.
  • തൊഴില്‍വകുപ്പോ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡോ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് ജോലിസമയത്ത് തൊഴിലാളികള്‍ കൈവശം വയ്ക്കണം.
  • കൂലിക്കു കണ്‍വീനറോ പൂള്‍ ലീഡറോ ഒപ്പിട്ട് ഇനംതിരിച്ച രസീത് തൊഴിലുടമയ്ക്കു നല്‍കണം.
  • അധികനിരക്ക് ഈടാക്കിയാല്‍ അസി. ലേബര്‍ ഓഫിസര്‍മാരോ ജില്ലാ ലേബര്‍ ഓഫിസര്‍മാരോ ഇടപെട്ട് പണം തിരികെ വാങ്ങിക്കൊടുക്കണം. ആവശ്യമെങ്കില്‍ ക്ഷേമനിധിബോര്‍ഡ് മുഖേനയോ റവന്യൂ റിക്കവറി നടപടികളിലൂടെയോ പണം ഈടാക്കാന്‍ നടപടിയെടുക്കും.
  • ഏതെങ്കിലും തൊഴില്‍മേഖലയില്‍ തൊഴില്‍ ചെയ്യാനുള്ള അവകാശമുന്നയിച്ചോ ഉയര്‍ന്ന കൂലി നിരക്കുകള്‍ ആവശ്യപ്പെട്ടോ തൊഴിലുടമയെയോ ഉടമയുടെ പ്രതിനിധിയെയോ ഭീഷണിപ്പെടുത്തുകയോ കയ്യേറ്റം ചെയ്യുകയോ വസ്തുവകകള്‍ നശിപ്പിക്കുകയോ മറ്റു തടസ്സങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യാന്‍ പാടില്ല.
  • നിയമപരമായ തര്‍ക്കങ്ങളില്‍ ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ ചുമട്ടുതൊഴിലാളി നിയമപ്രകാരം തീരുമാനമെടുത്തു കക്ഷികളെ അറിയിക്കുകയും ആവശ്യമെങ്കില്‍ പൊലീസിനു വിവരം നല്‍കുകയും വേണം.
  • ട്രേഡ് യൂണിയനുകളുടെ സഹായത്തോടെ അനഭിലഷണീയ പ്രവണതകള്‍ അവസാനിപ്പിക്കും. ജില്ലാതല കൂലി പട്ടിക വിവിധ മാധ്യമങ്ങള്‍ മുഖേന ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ പ്രസിദ്ധീകരിക്കും.