News

വേഗത്തിലോടാന്‍ ട്രെയിന്‍-18 ജൂണില്‍

മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ഓടാന്‍ കഴിയുന്ന ആധുനിക സംവിധാനങ്ങളുള്ള ട്രെയിൻ–18 ജൂൺ അവസാനത്തോടെ പുറത്തിറക്കുമെന്ന് ഇന്‍റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്). പൂർണമായും ശീതീകരിച്ച ട്രെയിനിൽ ജനശതാബ്ദി ട്രെയിനുകൾക്കു സമാനമായ ഇരിപ്പിടങ്ങൾ ഉണ്ടാകും.

നിലവിൽ ജനശതാബ്ദി ട്രെയിനുകൾ ഓടുന്ന റൂട്ടിലാകും ട്രെയിൻ–18 സർവീസ് നടത്തുക. കൂടുതൽ കോച്ചുകൾ  വരുന്നതോടെ ജനശതാബ്ദിയുടെ പഴയ കോച്ചുകൾ പൂർണമായും ട്രെയിൻ–18ലേക്കു മാറും. പെരമ്പൂരിലെ ഐസിഎഫ് ഫാക്ടറിയിലെ എൽഎച്ച്ബി കോച്ചുകളുടെ നിർമാണം നടക്കുന്ന യൂണിറ്റിൽ തന്നെയാണ് ട്രെയിൻ–18ന്‍റെയും നിർമാണം നടക്കുന്നത്.

സാധാരണ ട്രെയിനുകളിൽ കോച്ചുകളെ വലിച്ചു കൊണ്ടുപോകുന്നതിനു പ്രത്യേകം എൻജിൻ ആവശ്യമാണ്. എന്നാല്‍ ട്രെയിന്‍-18ന് ട്രെയിനിന്‍റെ ഭാഗമായാണ് എന്‍ജിന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി ആധുനിക സംവിധാനങ്ങളോടെയാണ് 16 കോച്ചുകളുള്ള ട്രെയിന്‍-18 ഓടുക. ജിപിഎസ് സംവിധാനം, വൈഫൈ, ഡിസ്ക് ബ്രേക്ക്, ഓട്ടോമാറ്റിക് ഡോര്‍, വാക്വം സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ശുചിമുറികള്‍, പ്ലാറ്റ്ഫോമിലേയ്ക്ക് നീളുന്ന പടികള്‍ എന്നിവയാണ് ഈ അതിവേഗ ട്രയിനിന്‍റെ പ്രത്യേകതകള്‍.

ട്രെയിന്‍-18നു ശേഷം റെയില്‍വേ പുറത്തിറക്കാൻ ലക്ഷ്യമിടുന്നതു ട്രെയിൻ–20 ആണ്. 2020ൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ട്രെയിൻ–20ന്‍റെ കോച്ചുകൾ അലുമിനിയം ഉപയോഗിച്ചാകും നിർമിക്കുക. ശീതീകരിച്ച സ്ലീപ്പർ കോച്ചുകളാണ് ട്രെയിൻ–20ൽ ഉൾപ്പെടുത്തുക. മണിക്കൂറിൽ 300 കിലോമീറ്റിൽ അധികം വേഗത്തിലായിരിക്കും ട്രെയിന്‍-20 ഓടുക.