Middle East

ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച് തുറന്നു

ഖലീഫ അവന്യൂ പദ്ധതിയുടെ ഭാഗമായുള്ള ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച് ഗതാഗതത്തിനായി തുറന്നു. ദോഹ, ദുഖാന്‍, ബാനി ഹാജര്‍, അല്‍ റയാന്‍ എന്നിവിടങ്ങള്‍ക്കിടയില്‍ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതാണ് ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച്. അഷ്ഘാല്‍ എക്സ്പ്രസ്സ് വേ വകുപ്പ് മാനേജര്‍ എന്‍ജിനീയര്‍ യൂസഫ് അല്‍ ഇമാദി, ഗതാഗത എന്‍ജിനീയറിങ്-സുരക്ഷാ വകുപ്പ് മാനേജര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് മാരിഫിയ എന്നിവര്‍ ചേര്‍ന്നാണ് ഇന്റര്‍ചേഞ്ച് ഗതാഗതത്തിന് തുറന്നത്. അഷ്ഘാല്‍ ജീവനക്കാരും പ്രോജക്ട് എന്‍ജിനീയര്‍മാരും തൊഴിലാളികളും ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

ബാനി ഹാജറിലെ പുതിയ ഇന്റര്‍ചേഞ്ച് തുറന്നതോടെ താത്കാലികമായി നിര്‍മിച്ച റോഡ് നീക്കും. ഇനിമുതല്‍ ഇന്റര്‍ചേഞ്ച് വഴിയുള്ള സ്ഥിരമായ പാതയിലൂടെയാകും ഗതാഗതം. പുതിയ ഇന്റര്‍ചേഞ്ച് തുറന്നതോടെ യാത്രാസമയം ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ബാനി ഹാജര്‍ റൗണ്ട് എബൗട്ട് മൂന്ന് തലത്തിലുള്ള ഇന്റര്‍ചേഞ്ചായി മാറ്റിയതിലൂടെ മണിക്കൂറില്‍ 1,500 വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയും. ഖലീഫ അവന്യൂ, ദുഖാന്‍ റോഡ്, അല്‍ റയാന്‍ റോഡ് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കാനുള്ള പ്രധാന പോയന്റുകൂടിയാണിത്.

അല്‍ റയാന്‍ റോഡില്‍നിന്നും ഖലീഫ അവന്യൂവില്‍നിന്നും ദോഹയിലേക്ക് എത്തുന്നവര്‍ക്ക് എക്സിറ്റിനായുള്ള വലത്തേക്കുള്ള പാതയും ഗതാഗതത്തിന് തുറന്നിട്ടുണ്ട്. അതേസമയം ദോഹയില്‍ നിന്ന് അല്‍ റയാനിലേക്കുള്ള മേല്‍പ്പാലം, ദുഖാനില്‍നിന്ന് അല്‍ റയാനിലേക്കുള്ള റോഡ്, ഒട്ടകങ്ങള്‍ക്കുള്ള പാലം എന്നിവയുടെ പൂര്‍ത്തീകരണം വൈകും. ഖലീഫ അവന്യൂ പദ്ധതിയുടെ 68 ശതമാനം പദ്ധതികളും പൂര്‍ത്തിയായിട്ടുണ്ട്.

അല്‍ വജ്ബ പാലസ് ഇന്റര്‍ചേഞ്ച് പടിഞ്ഞാറ് നിന്നും ടൈറ്റില്‍ഡ് ഇന്റര്‍ചേഞ്ച് കിഴക്ക് വരെയും അല്‍ ഗരാഫ റോഡില്‍ നിന്നും അല്‍ റയാന്‍ സ്ട്രീറ്റ് സൗത്ത് മുതല്‍ താനി ബിന്‍ ജാസ്സിം സ്ട്രീറ്റ് നോര്‍ത്ത് വരെയാണ് ഖലീഫ അവന്യൂ പദ്ധതി. 11.6 കിലോമീറ്റര്‍ ഇരട്ട കാരേജ് വേയും ഇരുവശങ്ങളിലേക്കും നാല് വരി പാതയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമാണ് പദ്ധതിയിലുള്ളത്.