Kerala

മുഴിപ്പിലങ്ങാട് ബീച്ചിനെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി

ഏഷ്യയിലെ ഏറ്റവുംവലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിനെ ഉന്നതനിലവാരത്തിലേക്കുയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബീച്ചിനെക്കുറിച്ച കൂടുതല്‍ പഠിക്കുവാനായി രണ്ടു വിദഗ്ധ സംഘത്തിനെ നിയമിച്ചിട്ടുണ്ടെന്നും സംഘത്തിന്റെ വിശദമായ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പി.ഹാബിസ് അധ്യക്ഷതവഹിച്ചു. ബാലസാഹിത്യ പുരസ്‌കാരം ലഭിച്ച ടി.കെ.ഡി. മുഴപ്പിലങ്ങാടിനെ മുഖ്യമന്ത്രി ആദരിച്ചു. പി.കെ.ശ്രീമതി എം.പി., കെ.കെ.രാഗേഷ് എം.പി., ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.ശോഭ, കെ.ഹമീദ്, വി.പ്രഭാകരന്‍, സത്യന്‍ വണ്ടിച്ചാലില്‍, കെ.ശിവദാസന്‍, കെ.വി.പദ്മനാഭന്‍,പി.ഹമീദ് എന്നിവര്‍ സംസാരിച്ചു.

ശനിയാഴ്ച ഏഴിന് ഡി.ടി.പി.സി. ഒരുക്കുന്ന ‘അവര്‍ണനീയം’ ലൈറ്റ് ഷോ ഘോഷാത്ര ചില്‍ഡ്രന്‍സ് പാര്‍ക്കുമുതല്‍ ഫെസ്റ്റ് വേദിവരെയുണ്ടാവും. 7.30ന് സംസ്‌കാരിക സമ്മേളനം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് ഗാനമേള നടക്കും.

.