Tech

സമൂഹമാധ്യമ ലോകത്തേയ്ക്ക് ‘ഹലോ’ വരുന്നു

ഇന്ത്യയിലെ സമൂഹമാധ്യമ ലോകത്തേയ്ക്ക് പുതിയൊരു ആപ്ലിക്കേഷന്‍ കൂടി. ‘ഹലോ’. ഫെയ്സ്ബുക്കിനു മുമ്പ് യുവഹൃദയങ്ങൾ കീഴടക്കിയ ഓർക്കൂട്ടിന്‍റെ സ്ഥാപകനാണ് ഹലോയെന്ന മൊബൈൽ ആപ്ലിക്കേഷനു പിന്നിൽ. സമൂഹമാധ്യമങ്ങളുടെ സ്വാധീനവും സാധ്യതകളും ആദ്യമായി ലോകത്തെ അറിയിച്ചത് ഓർക്കൂട്ടായിരുന്നു.

2004ല്‍ ഓർക്കൂട്ട് ബുയോകോട്ടൻ എന്ന ടർക്കിഷ് സോഫ്റ്റ്‌വെയർ എൻജിനിയറാണ് ഓർക്കൂട്ടിനു രൂപം നൽകിയത്. വളരെപ്പെട്ടെന്ന് യുവാക്കൾക്കിടയിൽ ട്രെൻഡിങ്ങായി മാറിയ ഓർക്കൂട്ട് ഫെയ്സ്ബുക്കുമായി മാർക്ക് സക്കർബർഗ് രംഗത്തെത്തിയതോടെ പിന്തള്ളപ്പെടുകയായിരുന്നു. പിന്നാലെ വാട്സാപ്പും ഇൻസ്റ്റഗ്രാമുമെത്തിയതോടെ ഓർക്കുട്ടിന്‍റെ അന്ത്യമായി.

വിവരങ്ങളുടെ ചോർച്ചയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിനെതിരേ ഉപയോക്താക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഹലോ എന്ന തന്‍റെ പുതിയ സംരംഭവുമായി ഇന്ത്യയിൽ വേരുറപ്പിക്കാനുള്ള ഓർക്കൂട്ട് ബുയോകോട്ടന്‍റെ ശ്രമം. ഫെയ്സ്ബുക്കിന് ഇന്ത്യയിൽ മാത്രം ഏതാണ്ട് 25 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ഇവരുടെ ഇടയിലേയ്ക്ക് ഹലോ എത്തിക്കുകയാണ് ഓര്‍ക്കൂട്ടിന്‍റെ ലക്‌ഷ്യം.

ആദ്യകാലത്ത് ഓർക്കൂട്ടിന് ഏറ്റവും കൂടുതൽ ജനസമ്മതിയുണ്ടായിരുന്നത് ഇന്ത്യയിലും ബ്രസീലിലുമായിരുന്നു. തന്‍റെ പുതിയ സംരംഭത്തിനും ഇന്ത്യയിൽ വിപുലമായ ജനകീയാടിത്തറ സൃഷ്ടിക്കുകയാണ് ഹലോയിലൂടെ ഓർക്കൂട്ട് ബുയോകോട്ടൻ ലക്ഷ്യമിടുന്നത്. ഫെയ്സ്ബുക്കിനേക്കാൾ സുരക്ഷ ഉറപ്പുനൽകിക്കൊണ്ടാണ് ഹലോയെന്ന പേരിൽ ഓർക്കൂട്ടിന്‍റെ രണ്ടാം വരവെന്നും ബുയോകോട്ടൻ ഉറപ്പുനൽകുന്നു.