Middle East

ദുബൈ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പത്തു സെക്കന്‍ഡിനുള്ളില്‍

എമിഗ്രേഷൻ നടപടികൾ പത്തു സെക്കന്‍ഡിനുള്ളില്‍ പൂർത്തിയാക്കാനാവുന്ന സ്മാർട് ടണൽ ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ അടുത്തമാസം സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുകയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു.

ലോകത്തിലാദ്യമായാണ് ഇത്തരം സംവിധാനം നിലവിൽ വരുന്നത്. ജൈറ്റെക്സ് ടെക്നോളജി വീക്കിലാണു സ്മാർട് ടണൽ സാങ്കേതികവിദ്യ സംബന്ധിച്ച പദ്ധതി അനാവരണം ചെയ്തത്. ബയോമെട്രിക് സംവിധാനം വഴി പ്രവർത്തിക്കുന്നതാണ് സ്മാർട് ടണൽ. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ യാത്രക്കാർ സ്മാർട് ടണലിലൂടെ മുന്നോട്ടു നീങ്ങിയാൽ മാത്രം മതി. പാസ്പോർട്ടോ എമിറേറ്റ്സ് ഐഡിയോ കാണിക്കേണ്ട ആവിശ്യമില്ല.

മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യവഴി പരിശോധനയും മറ്റും പത്തു സെക്കൻഡുകൾക്കുള്ളിൽ പൂർത്തിയാകും. സ്മാർട് ടണൽ പദ്ധതി പ്രാബല്യത്തിലാക്കാനായി എമിറേറ്റ്സ് എയർലൈനുമായി ദുബൈ ജിഡിആർഎഫ്എ ഏകോപനം നടത്തുകയാണെന്ന് അധികൃതർ പറഞ്ഞു.

കണ്ണുകൾ വഴിയുള്ള തിരിച്ചറിയൽ സാങ്കേതികവിദ്യയാണ് സംവിധാനത്തിൽ ഉപയോഗിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പാസ്പോർട്ട് സ്റ്റാംപിങ് പോലെയുള്ള നടപടികളും ആവശ്യമായി വരുന്നില്ല. വെളുത്ത നിറത്തിലുള്ള ടണലിൽ ഡിജിറ്റർ ബോർഡുകളാണു സ്ഥാപിച്ചിരിക്കുന്നത്. യാത്രക്കാർ കടന്നുപോകുമ്പോൾ ടണലിന്‍റെ നിറം ചുവപ്പാകും.