News

ബിറ്റ്കോയിന്‍ വാങ്ങാന്‍ ബാങ്കുകള്‍ ഇനി പണം തരില്ല

ബാങ്കുകള്‍, ഇ-വാലറ്റുകള്‍ എന്നിവ വഴി ഇനി ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങാനോ വില്‍ക്കാനോ കഴിയില്ല. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ക്രിപ്‌റ്റോകറന്‍സികള്‍ വാങ്ങാന്‍ പണം കൈമാറരുതെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ പണ-വായ്പ അവലോകന യോഗത്തിലാണ് ആര്‍ബിഐ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതോടെ ക്രിപ്‌റ്റോകറന്‍സി ട്രേഡിങ് വാലറ്റുകളിലേയ്ക്ക് ഇടപാടിനായി ബാങ്കില്‍നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയാതായി. നേരത്തെതന്നെ സര്‍ക്കാര്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇടപാട് തടസ്സപ്പെടുന്നത് ബാങ്കുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ്. ലോകത്തെ മറ്റ് കേന്ദ്ര ബാങ്കുകള്‍ അംഗീകരിച്ചിട്ടില്ലാത്ത ക്രിപ്‌റ്റോകറന്‍സികള്‍ക്കുമേല്‍ നിയന്ത്രണം കര്‍ക്കശമാക്കിയില്ലെങ്കില്‍ അത് രാജ്യത്തുനിന്ന് രഹസ്യമായി പണമൊഴുക്കാനുള്ള നൂതനമാര്‍ഗമായിമാറുമെന്നതുകൊണ്ടാണ് ആര്‍ബിഐ ഈ നിലപാട് സ്വീകരിച്ചത്.