Middle East

കുവൈത്തില്‍ പ്രവാസികൾ പണമിടപാടിന് നികുതി നല്‍കണം

കുവൈത്തിലെ പ്രവാസികള്‍ നടത്തുന്ന പണമിടപാടിന് നികുതി ഈടാക്കുന്നതിന് കുവൈത്ത് ധനകാര്യ സാമ്പത്തിക വകുപ്പ് കമ്മറ്റിയുടെ അംഗീകാരം. കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സലാ ഖോര്‍ഷദാണ് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കും ഇത് ബാധകമാണ്. നികുതി ചുമത്തുന്നതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കമ്മറ്റി അംഗീകരിച്ചു.

സഫാ അൽ ഹാഷിം എം‌.പിയാണ് വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തണമെന്ന നിർദേശം പാർലമെന്‍റിൽ അവതരിപ്പിച്ചത്. ആറുമാസത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരുത്തും. 99 ദിനാര്‍ വരെയുള്ള ഇടപാടിന് ഒരു ശതമാനം നികുതിയും 100 മുതല്‍ 299 ദിനാര്‍ വരെയുള്ള ഇടപാടിന് രണ്ട് ശതമാനവും 300 മുതല്‍ 499 വരെയുള്ളതിന് മൂന്ന് ശതമാനം, 500നും അതിന് മുകളിലുമുള്ള ഇടപാടുകള്‍ക്ക് അഞ്ച് ശതമാനവും നികുതി ഈടാക്കാനാണ് നിര്‍ദേശം.

ഈ നികുതി സെന്‍ട്രല്‍ ബാങ്ക് പിരിച്ചെടുത്ത് ധനകാര്യ മന്ത്രാലയത്തിന് കൈമാറണം. നിയമം ലംഘിക്കുന്ന പണമിടപാട് സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും ഇടപാട് നടത്തുന്ന പണത്തിന്‍റെ ഇരട്ടി തുക പിഴയായും നല്‍കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.