Kerala

തേക്കടിയില്‍ വസന്തോത്സവം തുടങ്ങി

കുമളി-തേക്കടി റോഡില്‍ കല്ലറയ്ക്കല്‍ ഗ്രൗണ്ടില്‍ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു കൊണ്ടു തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി. ഏപ്രില്‍ 15 വരെ നീണ്ട് നില്‍ക്കുന്ന മേളയില്‍ 25000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പൂച്ചെടികള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. ഓപ്പണ്‍ ഡിസ്‌പ്ലേയും മധ്യഭാഗത്ത് ക്രമീകരിക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ഇത്തവണത്തെ പ്രത്യേകതയാണ്.

ഈ വര്‍ഷം പുഷ്പമേള കാണാന്‍ ഒരാള്‍ക്ക് 30 രൂപയാണു ടിക്കറ്റ് നിരക്ക്. കൂടുതല്‍ ആളുകള്‍ക്കു മേള കാണാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യമാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിച്ചതെന്നു സംഘാടകര്‍ അറിയിച്ചു. പെറ്റ്‌സ് ഷോ, സൗന്ദര്യമല്‍സരം, കുട്ടികളുടെ പാര്‍ക്ക്, ചിത്രരചനാ മത്സരം, ക്വിസ് മല്‍സരം, പാചക മല്‍സരം എന്നിവയും ഇത്തവണത്തെ മേളയോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.

യുവാക്കളുടെ ഇടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. 19 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയില്‍ എല്ലാ ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. പഞ്ചായത്ത്, തേക്കടി അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സ് എന്നിവര്‍ സംയുക്തമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 15നു മന്ത്രി കെ.രാജു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.