Middle East

ദുബൈയിലെ ഡ്രൈവിംഗ് പരീക്ഷകള്‍ ഇനി സ്മാര്‍ട്ട്‌ സംവിധാനത്തില്‍

ദുബൈയില്‍ ഡ്രൈവിങ് പരീക്ഷകളുടെ ഫലം നിര്‍ണയിക്കാനും ഇനി സ്മാര്‍ട്ട് സംവിധാനം. അത്യാധുനിക സെന്‍സറുകളും നൂതനമായ ക്യാമറകളും വഴി ഡ്രൈവിങ് ടെസ്റ്റുകളുടെ ഫലം നിര്‍ണയിക്കുന്ന സ്മാര്‍ട്ട് ട്രെയിനിങ് ആന്‍ഡ് ടെസ്റ്റിങ് യാര്‍ഡ് ദുബൈയില്‍ തുടങ്ങി.അല്‍ ഖൂസിലെദുബൈ ഡ്രൈവിങ് സെന്ററില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ സ്മാര്‍ട്ട് യാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

ഇനി മുതല്‍ പരീക്ഷാര്‍ഥിയുടെ ഡ്രൈവിങ് രീതികളും പ്രതികരണവും കൃത്യമായി നിരീക്ഷിച്ച് ക്യാമറകള്‍വഴി വിവരങ്ങള്‍ ഒരു സെന്‍ട്രല്‍ പ്രോസെസ്സറില്‍ എത്തിക്കും.ഡ്രൈവിംഗ് പരീക്ഷകള്‍ സ്മാര്‍ട്ട്‌ ആകുന്നതോടെ ഈ സംവിധാനം തന്നെയാവും പിഴവുകള്‍ കണ്ടെത്തി ഡ്രൈവറുടെ ജയവും തോല്‍വിയും നിര്‍ണയിക്കുന്നത്. ഒരു പരിശോധകന്റെ സഹായമില്ലാതെ ഡ്രൈവിങ് ടെസ്റ്റുകള്‍ പരമാവധി സുതാര്യമാക്കുന്നതിന് സ്മാര്‍ട്ട് സംവിധാനം സഹായമാകും.

സ്മാര്‍ട്ട് യാര്‍ഡില്‍ കണ്‍ട്രോള്‍ ടവര്‍ വഴി ഒന്നിലധികം വാഹനങ്ങള്‍ ഒരേസമയം നിരീക്ഷിക്കാന്‍ പരിശോധകന് സാധിക്കും. പല ഘട്ടങ്ങളിലായാണ് പരീക്ഷാര്‍ഥിയെ വിലയിരുത്തുന്നത്.ആവശ്യമെങ്കില്‍ ഓരോ ഘട്ടത്തിന്റെയും ഫലം പ്രത്യേകം ലഭിക്കുകയും ചെയ്യും.

ഉള്‍ഭാഗത്തും മുന്നിലും പിറകിലും വശങ്ങളിലുമായി അഞ്ചുക്യാമറകള്‍ ഓരോ വാഹനത്തിലുമുണ്ടാകും. കൂടാതെ ഒരു ടാബ്ലറ്റും സെന്‍ട്രല്‍ പ്രോസസ്സിങ് യൂണിറ്റും. വണ്ടിയുടെ സ്റ്റിയറിങ്ങിലും ബ്രേക്കിലും എഞ്ചിനിലുമെല്ലാം സെന്‍സറുകളും ഘടിപ്പിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായും പ്രത്യേക ക്രമീകരണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. മുന്‍പില്‍ മറ്റൊരു വാഹനമോ, വസ്തുവോ വന്നാലോ, വേഗം 35 കിലോമീറ്ററില്‍ കൂടിയാലോ വണ്ടി തനിയെ നില്‍ക്കും .