Middle East

സൗദിയില്‍ എട്ട് തൊഴില്‍ മേഖലകളില്‍കൂടി സ്വദേശിവല്‍ക്കരണം

സൗദി അറേബ്യയില്‍ എട്ടുമേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചു. ജനുവരിയില്‍ 12 മേഖലകളില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചതിന് പുറമെയാണ് എട്ടുമേഖലകളില്‍ കൂടി ഇത് നടപ്പാക്കാന്‍ തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രി ഡോ. അലി അല്‍ ഗഫീസ് അനുമതി നല്‍കിയത്.

വ്യാവസായികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മീഡിയം ഡ്യൂട്ടി ട്രക്ക് ഡ്രൈവര്‍, കേടായ വാഹനങ്ങള്‍ നീക്കം ചെയ്യുന്ന വിഞ്ച് വാഹനങ്ങളിലെ ഡ്രൈവര്‍ എന്നീ തസ്തികകളില്‍ ഏപ്രില്‍ 17 മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കും. തപാല്‍സേവനം, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ ജൂണ്‍ 15നകം സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കും. ഓഗസ്റ്റ് 29ന് മുമ്പ് സ്വകാര്യ സ്‌കൂളുകളിലെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തസ്തികകളിലും സ്വദേശികളെ നിയമിക്കണം.

സെപ്റ്റംബറോടെ ഷോപ്പിങ് മാളുകളിലും സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാനാണ് തൊഴില്‍മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ മാസത്തില്‍ റെന്‍റ് എ കാര്‍ മേഖലയിലെ അഞ്ച് തസ്തികകളില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇതിന് പുറമെ 2019 ജനുവരിയോടെ റെഡിമെയ്ഡ് വസ്ത്രക്കടകള്‍, ഇലക്ട്രോണിക്‌സ് ഷോറൂമുകള്‍, കണ്ണടക്കടകള്‍, ബേക്കറി, സ്‌പെയര്‍പാര്‍ട്‌സ് കടകള്‍ തുടങ്ങിയ 12 മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.