News

ട്രെയിന്‍ ടിക്കറ്റ് ഇല്ലെങ്കില്‍ ഇനിമുതല്‍ ഇറക്കി വിടില്ല

ടിക്കറ്റെടുക്കാതെ ട്രെയിനിൽ കയറുന്നവരെ ഇനി മുതൽ ഇറക്കി വിടുകയോ വൻതുക പിഴ ഈടാക്കുകയോ ചെയ്യില്ല. ടിക്കറ്റ് മാറി അബദ്ധത്തില്‍ കയറുന്ന യാത്രക്കാരുണ്ടെങ്കില്‍ അവര്‍ക്ക് ടി.ടി.ഇമാര്‍ സീറ്റുണ്ടെങ്കില്‍ നല്‍കുകയും ചെയ്യും. റെയില്‍വേയുടെ പുതിയ പരിഷ്ക്കരണങ്ങളുടെ ഭാഗമായാണ് ഈ മാറ്റങ്ങള്‍. ഇതിനു വേണ്ടി മാനേജര്‍മാര്‍ മുതല്‍ ശുചീകരണത്തൊഴിലാളികള്‍ വരെ വിവിധ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് പരിശീലനം നല്‍കും.

യാത്രക്കാരുമായി നിരന്തരം ഇടപെടുന്ന ടി.ടി.ഇ, ടിക്കറ്റ്–ബുക്കിങ് ജീവനക്കാർ, സ്റ്റേഷൻ മാസ്റ്റർമാർ എന്നിവര്‍ക്ക് ഉപഭോക്തൃ സൗഹൃദപരമായ പ്രവര്‍ത്തനത്തിനുള്ള പരിശീലനമാണ് നല്‍കുന്നത്. എന്‍ജിനീയറിംഗ് വിഭാഗം ജീവനക്കാര്‍ക്ക് ചെന്നൈയിലും മറ്റുള്ളവര്‍ക്ക് തിരുച്ചിറപ്പള്ളിയിലുമാണ് പരിശീലനം.

ടിക്കറ്റില്ലെങ്കിൽ യാത്രക്കാരൻ കയറിയ സ്റ്റേഷനിൽനിന്നുള്ള ടിക്കറ്റ് നിരക്കും അതിനുള്ള പിഴയുമടച്ച് യാത്ര ചെയ്യാന്‍ അനുവദിക്കും. എവിടെ നിന്നാണ് കയറിയതെന്ന് വിശ്വസനീയമായി ബോധ്യപ്പെടുത്തേണ്ടത് യാത്രക്കാരാണ്. സീറ്റ് ലഭ്യമല്ലെങ്കില്‍ ടിക്കറ്റ് മാറി കയറുന്നവരെ പ്രധാന സ്റ്റെഷനുകളില്‍ ഇറക്കും. സ്ത്രീകള്‍ക്കാണ് ഈ അബദ്ധം പറ്റുന്നതെങ്കില്‍ അവരെ വിശ്രമമുറികളില്‍ എത്തിക്കും. സീറ്റ്, ബർത്ത് മാറ്റം എന്നിവ സംബന്ധിച്ചും യാത്രക്കാരുടെ ആവശ്യങ്ങൾ കഴിവതും ടി.ടി.ഇമാർ പരിഗണിക്കണമെന്നാണ് നിര്‍ദേശം.