Kerala

കേരളത്തില്‍ പൊതുഗതാഗതത്തിന് ഇലക്ട്രോണിക് വാഹനങ്ങളും

കേരളത്തില്‍ പോതുഗതാഗതത്തിനു ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്ക് അനുമതി. ഇ- വാഹനങ്ങളുടെ വിപണനത്തിനും വില്‍പ്പനാനന്തര സേവനം നല്‍കുന്നതിനുമാണ് 29 കമ്പനികള്‍ക്ക് ഗതാഗത വകുപ്പ് അനുമതി നല്‍കിയത്. മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കുന്നതിന്‍റെ ഭാഗമാണിത്.

ഇ-വാഹനങ്ങളില്‍ ഓട്ടോ റിക്ഷ, കാര്‍, ബൈക്ക്, കാര്‍ട്ട് എന്നിവയാണ് പൊതുഗതാഗതത്തിന് പരിഗണിക്കുന്നത്. പ്രകൃതിവാതകം ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകളെ തിരിച്ചറിയാന്‍ പ്രത്യേക നിറം നല്‍കും. കൂടാതെ ഇ-റിക്ഷ ഓടിക്കുന്നവര്‍ക്ക് ബാഡ്ജ് വേണമെന്ന നിബന്ധന ഒഴിവാക്കി. ഇത്തരം വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് ആവിശ്യമില്ലെന്നും നിയമസഭയില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

ഇ-വാഹനങ്ങള്‍ ചാര്‍ജുചെയ്യാന്‍ പ്രത്യേക കൌണ്ടറുകള്‍ ഉണ്ടാകും. ഇതുവഴി രാത്രി 11നും രാവിലെ അഞ്ചിനുമിടയില്‍ വാഹനം ചാര്‍ജ് ചെയ്യുമ്പോള്‍ അഞ്ചു രൂപ നിരക്ക് ഈടാക്കും. വൈകീട്ട് ആറുമുതല്‍ രാത്രി 11 വരെ ചാര്‍ജ് ചെയ്യാന്‍ ആറു രൂപയും വൈകീട്ട് അഞ്ചു മുതല്‍ ആറുവരെ ചാര്‍ജ് ചെയാന്‍ 5.50 രൂപയും യൂണിറ്റിനു ഈടാക്കും.

ഇ-ഓട്ടോറിക്ഷകളുടേയും പ്രകൃതി വാതകം, എല്‍.പി.ജി എന്നിവ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുടേയും വാര്‍ഷിക നികുതി 500 രൂപയില്‍ നിന്നും 450 രൂപയായി കുറയ്ക്കും. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേയ്ക്ക് 2000 രൂപ നിരക്കിലായിരിക്കും നികുതി ഈടാക്കുക.