Special

മംഗളാ മണി; മരംകോച്ചും മഞ്ഞിനെ തോല്‍പ്പിച്ച മനക്കരുത്ത്

അമ്പത്തിയാറാം വയസ് വരെ മഞ്ഞ് വീഴ്ച്ച കണ്ടിട്ടില്ലാത്ത മംഗളാ മണിക്ക് അപൂര്‍വ്വ നേട്ടം. മഞ്ഞ് വീഴുന്നത് പോലും കാണാന്‍ താല്‍പര്യമില്ലാതിരുന്ന  ഐ എസ് ആര്‍ ഒ  ശാസ്ത്രജ്ഞ  മംഗളാ മണി  മരം കോച്ചുന്ന മഞ്ഞില്‍ കുളിച്ച്  പിന്നിട്ടത് 403 ദിവസങ്ങള്‍.   മൈനസ് 90 ഡിഗ്രി സെല്‍ഷ്യസിലായിരുന്നു ഈ ദിവസങ്ങളില്‍ മംഗളാ മണി .

അന്റാര്‍ട്ടിക്കയിലേയ്ക്ക് തിരിച്ച 23 അംഗ സംഘത്തിലെ ഏക വനിത അംഗമായിരുന്നു മംഗള മണി. കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു അന്റാര്‍ട്ടിക്കയിലെ കാലാവസ്ഥയെന്ന് മംഗള മണി പറയുന്നു . തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ ശേഷവും ഇടയ്ക്കിടെ ചൂട് പിടിക്കേണ്ട രീതിയിലായിരുന്നു ജീവിതം

2016-17 കാലഘട്ടത്തിലെ ധ്രുവ  പര്യടനത്തില്‍ റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും വനിതകള്‍  മുന്നോട്ടു വരാന്‍ ഇല്ലാത്തപ്പോഴാണ്   മംഗള മണിക്ക് നറുക്ക് വീഴുന്നത്. . ആഴ്ചകള്‍ നീണ്ട   പരിശീലനത്തിനു ശേഷമാണ് അന്റാര്‍ട്ടിക്കയിലെ എര്‍ത്ത് സ്റ്റേഷനിലേയ്ക്ക് പോകാന്‍ അര്‍ഹത നേടാനായത്. തുടര്‍ച്ചയായ വൈദ്യ പരിശോധനയും ശാരീരിക മാനസിക പരിശോധനകള്‍ക്കും വിധേയരാവണം. പിന്നീട് ഉത്തരാഖണ്ഡിലെ ചമോലിയിലുള്ള  ഔലിയില്‍ 9000അടി ഉയരത്തിലും ബദരിനാഥില്‍ 10000 അടിയിലും ഭാരമേറിയ ബാഗുകള്‍ തോളിലേറ്റി മൈലുകള്‍ താണ്ടണം. പര്യവേഷകര്‍ക്ക് ശാരീരിക ക്ഷമത ഉറപ്പ് വരുത്താനുള്ളതാണ് ഈ പരീക്ഷണങ്ങള്‍

വേനല്‍ക്കാലത്താണ് എര്‍ത്ത് സ്റ്റേഷനിലേക്കുള്ള പര്യവേഷക സംഘം യാത്ര പുറപ്പെടുക. മഞ്ഞ് കാലമാകുന്നതോടെ സംഘം തിരിച്ച് പോരുകയും ചെയ്യും. തിരികെ വരുമ്പോള്‍ എര്‍ത്ത് സ്റ്റേഷനില്‍ ഉപയോഗിച്ചതിന്റെ വിവിധ രീതിയിലുള്ള മാലിന്യങ്ങളും തിരികെ കൊണ്ട് പോരുന്നതാണ് സാധാരണ രീതി. കഠിനമായ സാഹചര്യങ്ങളില്‍ പുരുഷന്‍മാര്‍ക്കൊപ്പം പൊരുതി അപൂര്‍വ്വ നേട്ടം കരസ്ഥമാക്കുമ്പോള്‍ ഇനിയും സ്ത്രീകള്‍ ഇത്തരം നേട്ടങ്ങള്‍ സ്വന്തമാക്കണമെന്നാണ് മംഗള മണി ആഗ്രഹിക്കുന്നത്. എര്‍ത്ത് സ്റ്റേഷനിലെ ഇന്ത്യന്‍ റിസര്‍ച്ച് സ്റ്റേഷനിലെ സാറ്റലൈറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നതായിരുന്നു മംഗള മണിയുടെ ദൗത്യം.

.