News

ടൂറിസത്തിന് 200 കോടിയിലേറെ : വള്ളംകളി ലീഗ് അടിസ്ഥാനത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസത്തിന് ബജറ്റില്‍ മുന്തിയ പരിഗണന. ടൂറിസം മാര്‍ക്കറ്റിംഗിനു മാത്രം നീക്കിവെച്ചത്‌ 82 കോടി രൂപ. പൈതൃക സ്മാരക സംരക്ഷണത്തിനാണ് മുന്‍ഗണന. 40 കോടി രൂപ ഇതിനായി നീക്കിവെച്ചു.വള്ളംകളി ലീഗടിസ്ഥാനത്തില്‍ നടത്തും.

ഇഴഞ്ഞുനീങ്ങിയ മുസിരിസ് പദ്ധതി രണ്ടു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും.തലശ്ശേരി,പൊന്നാനി,ബേപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തും.കൊച്ചി ബിനാലെ,തൃശൂര്‍ പൂരം,വള്ളംകളി,ഓണാഘോഷം എന്നിവക്ക് 16 കോടി രൂപ നീക്കിവെച്ചു. വള്ളംകളി ലീഗ് അടിസ്ഥാനത്തില്‍ നടത്താന്‍ 10 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.

കെടിഡിസി, ബേക്കല്‍  റിസോര്‍ട്സ് കോര്‍പ്പറേഷന്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലുകള്‍ക്ക് 26.25 കോടി,ഹോസ്പിറ്റാലിറ്റി പരിശീലന സ്ഥാപനങ്ങള്‍ക്ക് 12 കോടി,ഗസ്റ്റ് ഹൗസ് നവീകരണത്തിന് 33 കോടി, വിഷന്‍ വര്‍ക്കലക്ക് 33 കോടി എന്നിങ്ങനെ നീക്കിവെച്ചു .

ടൂറിസം രംഗത്ത്‌ ഒമ്പത് ദേശീയ അവാര്‍ഡുകള്‍ കേരളം നേടിയെന്നു ധനമന്ത്രി പറഞ്ഞു. കെഎ ബീനയുടെ യാത്രാവിവരണവും സിസ്റ്റര്‍ മേരി ബെനീഞ്ഞോയുടെ വാക്കുകളും ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ടൂറിസം രംഗത്തേക്ക് കടന്നത്‌.

വേമ്പനാട്ട് കായലിലെ മാലിന്യ നിര്‍മാര്‍ജനത്തിന് ഐഐടികള്‍,കില എന്നിവയുമായി ചേര്‍ന്ന് പ ദ്ധതി നടപ്പാക്കും.

വയനാട് കാപ്പിയും കേരള കശുവണ്ടിയും ബ്രാന്‍ഡ് ചെയ്യും. മീനങ്ങാടിയിലെ കാര്‍ബണ്‍ പ്രഭവ നിയന്ത്രണം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സാക്ഷര കേരളം സുന്ദര കേരളം പോലെ ഹരിത കേരളം സുസ്ഥിര കേരളം നടപ്പാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

സംസ്ഥാന ജലപാത പദ്ധതി പൂര്‍ത്തീകരിക്കും. ആദിത്യ മാതൃകയില്‍ സോളാര്‍ ബോട്ടുകള്‍ വ്യാപിപ്പികുമെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളുടെ സ്ഥലമെടുപ്പ് 2018-19ല്‍ പൂര്‍ത്തീകരിക്കും.

നിലവിലെ റയില്‍പാതകള്‍ക്ക് സമാന്തരമായി രണ്ടു ലൈനുകള്‍ കൂടി എന്ന ആശയത്തോട് റയില്‍വേ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ബജറ്റില്‍ പറയുന്നുണ്ട് .