Destinations

ചെറിയ പെരുന്നാളിനു പൊളിക്കുവാന്‍ ഈ ഇടങ്ങള്‍

30 ദിവസം നീണ്ടു നിന്ന വ്രതാനുഷ്ഠാനങ്ങള്‍ക്കും നോയമ്പിനും വിട പറഞ്ഞ് ഇനി ആഘോഷത്തിന്റെ നാളുകളാണ്. പെരുന്നാള്‍ ആഘോഷം പൊടിപൊടിയ്ക്കുവാന്‍ ഒരു യാത്ര പ്ലാന്‍ ചെയ്യാത്തവരായി ആരും കാണില്ല എന്നുതന്നെ പറയാം… ഇതാ കുടുംബത്തോടൊന്നിച്ച് പെരുന്നാളിന് പോകുവാന്‍ പറ്റിയ കേരളത്തിലെ കുറച്ചിടങ്ങള്‍ പരിചയപ്പെടാം…

പാല്‍ക്കുളമേട്

ഇത്തവണത്തെ പെരുന്നാളിന് വ്യത്യസ്തമായ സ്ഥലങ്ങളിലൂടെയായാലോ യാത്ര…അങ്ങനെയാമെങ്കില്‍ ആദ്യം പരിഗണിയ്ക്കുവാന്‍ പറ്റിയ ഇടം പാല്‍ക്കുളമേട് തന്നെയാണ്. സമുദ്ര നിരപ്പില്‍ നിന്നും3125 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ അറിയപ്പെടാത്ത അത്ഭുതമാണ് പാല്‍ക്കുളമേട്. വെള്ളച്ചാട്ടങ്ങളും ആകാശമിറങ്ങി വരുന്ന കോടമഞ്ഞും അപ്രതീക്ഷിതമായെത്തുന്ന ആനക്കൂട്ടവും ഒക്കെയാണ് ഈ യാത്രയുടെ ത്രില്ല് എന്നതിനാല്‍ ചെറുപ്പക്കാരാണ് ഇവിടെക്ക് പോകുന്നവരില്‍ അധികവും. ഓഫ് റോഡിങ്ങും സാഹസികതയും ചേര്‍ന്ന് ഒരുഗ്രന്‍ ട്രിപ്പായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമേയില്ല.

തൂവാനം വെള്ളച്ചാട്ടം

കാടിനുള്ളിലെ യാത്രകളാണ് വേണ്ടതെങ്കില്‍ തൂവാനത്തിന് പോകാം. പതഞ്ഞൊഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിലേക്ക് കാടുകയറിയുള്ള യാത്രയിലാണ് ഇതിന്റെ രസമിരിക്കുന്നത്. ഏതു കാലത്തും നിറഞ്ഞൊഴുകുന്നതിനാല്‍ വിശ്വസിച്ച് ഇവിടേക്ക് വരാം. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലായാണ് തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വന്യജീവി സങ്കേതത്തിനുള്ളില്‍ പാമ്പാര്‍ എന്ന സ്ഥലത്തായാണ് വെള്ളച്ചാട്ടമുള്ളത്. വന്യജീവി സങ്കേതത്തില്‍ നിന്നും ഇവിടേക്ക് ട്രക്കിങ്ങ് വഴി മാത്രമേ എത്തിച്ചേരുവാന്‍ സാധിക്കൂ. മൂന്നാറിലെ തന്നെ പ്രസിദ്ധമായ ട്രക്കിങ്ങ് റൂട്ടുകളിലൊന്നാണിത്. ആലാംപട്ടി ചെക്ക് പോസ്റ്റില്‍ നിന്നുമാണ് ഇവിടേക്കുള്ള ട്രക്കിങ്ങ് ആരംഭിക്കുന്നത്. വനത്തിലൂടെ ഏകദേശം മൂന്നു മണിക്കൂറോളം നീളുന്ന ട്രക്കിങ്ങിലൂടെയാണ് കാടിനുള്ളിലെ വെള്ളച്ചാട്ടത്തിലെത്താനാവൂ. വെള്ളച്ചാട്ടം അടുത്തു നിന്നും കാണാം എന്നതു മാത്രമല്ല, അതിലിറങ്ങുവാനും കുളിക്കുവാനും ഒക്കെ സൗകര്യം ഇതിലുണ്ടാവും. ഇന്ത്യക്കാര്‍ക്ക്225 രൂപയും വിദേശികള്‍ക്ക് 600 രൂപയുമാണ് ട്രക്കിങ്ങ് ഫീസായി ഈടാക്കുന്നത്.

കേരളാംകുണ്ട് വെള്ളച്ചാട്ടം

മലപ്പുറത്തു നിന്നും എളുപ്പത്തില്‍ എന്നാല്‍, അടിച്ചു പൊളിക്കുവാന്‍ പറ്റിയ സ്ഥലമാണ് തേടുന്നതെങ്കില്‍ കേരളാംകുണ്ടിന് പോകാം, സാഹസികതയില്‍ താല്പര്യമുള്ളവര്‍ക്കു പരീക്ഷിക്കാവുന്ന ഒരിടമാണ് മലപ്പുറം ജില്ലയിലെ കേരളാംകുണ്ട് വെള്ളച്ചാട്ടം. സമുദ്ര നിരപ്പില്‍ നിന്നും 1500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളാംകുണ്ട് ദേശീയ സാഹസിക ടൂറിസം ഭൂപടത്തില്‍ ഇടംനേടിയിട്ടുണ്ട്. 150 അടി ഉയരത്തില്‍ നിന്നും ഒരു കുളത്തിലേക്ക് പതിക്കുന്ന രീതിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. ഓഫ് റോഡില്‍ താല്പര്യമുള്ളവര്‍ ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിച്ചിരിക്കണം. സൈലന്റ് വാലിക്ക് സമീപമുള്ള കുമ്പന്‍ മലയുടെ അടിവാരത്തിലാണ് ഈ വെള്ളച്ചാട്ടം.

മാങ്കുളം

പച്ചപ്പു തേടിയുള്ള യാത്രയാണെങ്കില്‍ മാങ്കുളം തിരഞ്ഞെടുക്കാം, തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന കിടിലന്‍ സ്ഥലമാണ് ഇടുക്കിയിലെ മാങ്കുളം. എവിടെ തിരിഞ്ഞാലും അങ്ങുയരത്തില്‍ കാണുന്ന മലകളും പതഞ്ഞു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും വെള്ളം കുടിക്കുവാനെത്തുന്ന ആനക്കൂട്ടങ്ങളും ഒക്കെ ഇവിടുത്തെ മാത്രം കാഴ്ചകളാണ്. ചിന്‍്രവിരിപ്പാറ വെളളച്ചാട്ടം, കോഴിവാലന്‍ക്കുത്ത്, പെരുമ്പന്‍കുത്ത്, നക്ഷത്രകുത്ത് തുടങ്ങിയ വെള്ളച്ചാട്ടങ്ങളാണ് മാങ്കുളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കാട്ടാറുകളും ഏലച്ചെടികളും വെള്ളച്ചാട്ടങ്ങളും നിര്‍ത്താതെ വീശിയടിക്കുന്ന കാറ്റും ഒക്കെ ചേരുമ്പോഴാണ് മങ്കുളം പൂര്‍ണ്ണമാവുക. മൂന്നാറിനോട് ചേര്‍ന്നു കിടക്കുന്ന ഒരിടമാണെങ്കിലും ടൂറിസം അത്ര വലിയ രീതിയില്‍ ഇവിടെ വളര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടെ എത്തുന്നവര്‍ക്ക് മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരനുഭവമായിരിക്കും ലഭിക്കുക. നാടിനേക്കാളധികം കാടുകാണുന്ന ഒരു സ്ഥലം കൂടിയാണിത്. എവിടെ തിരിഞ്ഞാലും അങ്ങുയരത്തില്‍ കാണുന്ന മലകളും പതഞ്ഞു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും വെള്ളം കുടിക്കുവാനെത്തുന്ന ആനക്കൂട്ടങ്ങളും ഒക്കെ ഇവിടുത്തെ മാത്രം കാഴ്ചകളാണ്.

എലിമ്പിലേരി

ഗൂഗിള്‍ മാപ്പില്‍ പോലും നോക്കിയാല്‍ കാണാന്‍ പറ്റാത്ത സ്ഥലം എന്ന പേരില്‍ കുറച്ചു നാള്‍ മുന്‍പ് സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ഒരിടമാണ് വയനാട്ടിലെ എലിമ്പിലേരി. ഇത്രയും നാളും പ്രാദേശികമായി മാത്രം അറിയപ്പെട്ടിരുന്ന ഇവിടം സോഷ്യല്‍ മീഡിയ വഴിയാണ് ഇത്രയും പ്രശസ്തമായത്. കാടിന്റെ നടുവിലൂടെ മഴ നനഞ്ഞ് തികച്ചും സാഹസികമായി മാത്രം പോകുവാന്‍ സാധിക്കുന്ന ഇവിടം ധീരന്‍മാര്‍ക്കും യാത്രാ ഭ്രാന്തന്‍മാര്‍ക്കും മാത്രം പറ്റിയ ഒരിടമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. എലിമ്പിലേരി യാത്രയുടെ രസം മുഴുവന്‍ അടങ്ങിയിരിക്കുന്നത് ഇവിടുത്തെ റോഡിലാണ്. പറപ്പിച്ചു പോകാം എന്നു കരുതിയാണ് ഇവിടേക്ക് വരുന്നതെങ്കില്‍ കളി മുഴുവന്‍ മാറും. മൂന്നു കിലോ മീറ്ററോളം ദൂരം ഓഫ് റോഡ് തന്നെയാണ്. ബൈക്കിലോ ഫോര്‍ വിലര്‍ ജീപ്പിലോ അസാമാന്യ കൈവഴക്കം മാത്രം ഉണ്ടെങ്കിലേ ഇവിടേക്കുള്ള യാത്ര സാധ്യമാവൂ എന്ന കാര്യം ഓര്‍ക്കുക.

ആനയടിക്കുത്ത് വെള്ളച്ചാട്ടം

ഇടുക്കിയില്‍ അധികമാര്‍ക്കും അറിയപ്പെടാതെ കിടക്കുന്ന കിടിലന്‍ സ്ഥലങ്ങളിലൊന്നാണ് ആനയടിക്കുത്ത് വെള്ളച്ചാട്ടം. തൊടുപുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന് ഈ പേരു കിട്ടിയതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. ഒരിക്കല്‍ രണ്ട് ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാന കാല്‍വഴുതി ഇവിടെ വീണു മരിച്ചുവത്രെ. ആന ചാടിയതിനാല്‍ ഈ വെള്ളച്ചാട്ടം ആനച്ചാടികുത്ത് എന്നാണത്രെ പിന്നീട് അറിയപ്പെട്ടത്. ആനയടിക്കുത്ത് എന്നും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു. പുറമേ നിന്നുള്ള ആളുകള്‍ വളരെ അപൂര്‍വ്വമായി മാത്രം എത്തിച്ചേരുന്ന ഇവിടം പ്രദേശവാസികള്‍ക്ക് മാത്രം അറിയുന്ന ഒരിടമാണ്. ആന കാല്‍വഴുതി വീണ് മരിച്ചെന്നാണ് പേരിനു പിന്നിലെ കഥയെങ്കിലും നൂറുശതമാനം സുരക്ഷിതമാണ് ആനച്ചാടികുത്ത് വെള്ളച്ചാട്ടം. കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് ധൈര്യത്തില്‍ ഇറങ്ങാവുന്ന അപകടമില്ലാത്ത ഒരു വെള്ളച്ചാട്ടമാണിത്. അതിനാല്‍ത്തന്നെ ഒന്നും പേടിക്കാതെ ഇവിടെ കുട്ടികളെയും കൂട്ടി സമയം ചെലവഴിക്കാം.

പാണ്ടിക്കുഴി

ഒറ്റ നോട്ടത്തില്‍ തന്നെ ചങ്കില്‍ കയറിക്കൂടുന്ന ഒരിടമാണ് തേക്കടിക്ക് തൊട്ടടുത്തു കിടക്കുന്ന പാണ്ടിക്കുഴി. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടുത്തെ കാഴ്ചകള്‍ക്കെല്ലാം ഒരു തമിഴ് മണമായിരിക്കും. തമിഴ്‌നാട്ടില്‍ നിന്നുള്ള കാഴ്ചകളാണ് ഇവിടെ കൂടുതലും കാണുവാന്‍ സാധിക്കുക. ക്യാമറ കാഴ്ചകള്‍ കഴിഞ്ഞാല്‍ ട്രക്കിങ്ങില്‍ താല്പര്യമുള്ളവരാണ് ഇവിടെ എത്തുന്നത്. തേക്കടിയുടെ വ്യത്യസ്തമായ കാഴ്ചകള്‍ കാണുവാന്‍ താല്പര്യമുള്ളവരെ ആകര്‍ഷിക്കുന്നതാണ് ഇവിടുത്തെ ട്രക്കിങ്ങ് തേക്കടിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ ചെല്ലാര്‍ കോവിലിനും തമിഴ്‌നാട് അതിര്‍ത്തിക്കും ഇടയിലായാണ് പാണ്ടിക്കുഴി സ്ഥിതി ചെയ്യുന്നത്. തേക്കടിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ ചെല്ലാര്‍ കോവിലിനും തമിഴ്‌നാട് അതിര്‍ത്തിക്കും ഇടയിലായാണ് പാണ്ടിക്കുഴി സ്ഥിതി ചെയ്യുന്നത്.

പാണ്ടിപ്പത്ത്

തിരുവനന്തപുരത്ത് നിന്നാണ് യാത്രയെങ്കില്‍ പാണ്ടിപ്പത്ത് തിരഞ്ഞെടുക്കാം. പുല്‍മേടുകള്‍ കൊണ്ട് സമൃദ്ധമായ ഇവിടം പേപ്പാറ വന്യജീവി സങ്കേതത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും 65 കിലോമീറ്റര്‍ അകലെയാണ് പാണ്ടിപ്പത്ത് സ്ഥിതി ചെയ്യുന്നത്.