Middle East

ഷെയ്ഖ് ജാബിര്‍ കടല്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു

കുവൈത്ത് നിവാസികളുടെ കാലങ്ങളായുള്ള യാത്രാ ബുദ്ധിമുട്ടിന് പരിഹാരമായി ഷെയ്ഖ് ജാബിര്‍ കടല്‍ പാലം ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ഇതോടെ കുവൈത്ത് സിറ്റിയില്‍ നിന്നും സുബിയയിലേക്ക് നിലവില്‍ വേണ്ട ഒന്നര മണിക്കൂര്‍ സമയം അര മണിക്കൂറായി കുറഞ്ഞു. കുവൈത്ത് അമീര്‍ ഷെയ്ഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബയുടെ സ്വപ്‌ന പദ്ധതിയായ സില്‍ക് സിറ്റിയുടെ ഭാഗമാണ് ജാബിര്‍ കടല്‍ പാലം.

ഗസാലി അതി വേഗ പാതയില്‍ നിന്നാരംഭിച്ചു ജമാല്‍ അബ്ദു നാസ്സര്‍ റോഡിനു അനുബന്ധമായി സുബിയ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്ററും ദോഹ തുറമുഖത്തേക്കുള്ള അനുബന്ധ പാലത്തിനു 12.4 കിലോമീറ്റര്‍ നീളവുമാണുള്ളത്.

ലോകത്തെ കടല്‍ പാലങ്ങളില്‍ നാലാമത്തെ വലിയ കടല്‍ പാലമായി മാറുന്ന ഷെയ്ഖ് ജാബിര്‍ പാലത്തിന്റെ നിര്‍മാണത്തിന് 7,38,750 ദശ ലക്ഷം ദിനാര്‍ ആണ് ചെലവായത്. പാലം കടന്നു പോകുന്ന ഇരുവശങ്ങളിലും നിരവധി സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളും ഓഫീസുകളും അനുബന്ധമായി നിര്‍മ്മിക്കും.

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക കേന്ദ്രമായി മാറുന്ന സില്‍ക് സിറ്റി പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആയിരകണക്കിന് തൊഴില്‍ അവസരങ്ങളും ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

കരയിലും കടലിലുമായി കടന്നു പോകുന്ന പാലത്തിനു ഏറ്റവും ആധുനികമായ നിരീക്ഷണ ക്യാമറ സംവിധാനങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ലോകോത്തര നിലവാരത്തിലുള്ള 800 ലേറെ ഫിക്‌സഡ് ക്യാമെറകള്‍ക് പുറമെ 25 ചലിക്കുന്ന ക്യാമെറകളും നിരീക്ഷണത്തിനുണ്ടാകുമെന്ന് പൊതുമരാമത്തു മന്ത്രാലയം അറിയിച്ചു.