Destinations

സഞ്ചാരികളുടെ സ്വപ്‌നനഗരം ബുംല പാസ്

പര്‍വതങ്ങളും താഴ്വാരങ്ങളും നദികളുമൊക്കെ നിറഞ്ഞ അരുണാചല്‍ പ്രദേശ് അതിസുന്ദരിയാണ്. സുന്ദരകാഴ്ചകള്‍ നിറഞ്ഞ സ്വപ്‌നഭൂമിയായതു കൊണ്ടുതന്നെ ഇവിടം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത സഞ്ചാരികള്‍ വളരെ കുറവാണ്. അതിമനോഹരിയെങ്കിലും പ്രശ്‌നബാധിതമാണ് അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തി. ഇന്ത്യന്‍ സംസ്ഥാനമാണെങ്കിലും അതിന്റെ ഭൂരിപക്ഷം ഭാഗങ്ങളും ടിബറ്റ് സ്വയംഭരണാധികാര മേഖലയ്ക്കു കീഴിലാണെന്നാണ് ചൈനയുടെ അവകാശവാദം. വടക്കുകിഴക്കിന്റെ സ്വര്‍ഗം എന്നറിയപ്പെടുന്ന തവാങ്ങിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലാണ് ബുംല പാസ്. അരുണാചല്‍ പ്രദേശിലെ ഏറ്റവും ആകര്‍ഷകമായ ഒരിടം കൂടിയാണ് ബുംല പാസ്. തവാങിന്റെ കിരീടം എന്നറിയപ്പെടുന്ന, ഇന്ത്യയില്‍ ഏറ്റവുമാദ്യം മഞ്ഞുപൊഴിയുന്ന ബുംല പാസിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ്. സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമുള്ള ബുംല പാസിനെക്കുറിച്ചു കൂടുതലറിയാം.

സമുദ്രനിരപ്പില്‍നിന്ന് 5000 മീറ്റര്‍ ഉയരത്തിലാണ് ബുംല പാസ്. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ ഇന്ത്യയിലേക്കു പലായനം ചെയ്തത് ഇതുവഴിയാണ്. ഇവിടെ, ഞരമ്പുകള്‍ പോലും ഉറഞ്ഞുപോകുന്ന തണുപ്പില്‍ ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി കാക്കുന്ന കാഴ്ച ഏതൊരു ഇന്ത്യക്കാരനിലും അഭിമാനവും ദേശസ്‌നേഹവും ഉണര്‍ത്തും. ഇവിടുത്തെ കാഴ്ചകള്‍ കാണണമെങ്കില്‍ തവാങ് ജില്ലയിലെ ഡപ്യൂട്ടി കമ്മിഷണറുടെ കാര്യാലയത്തില്‍നിന്നും തവാങിലെ ഇന്ത്യന്‍ ആര്‍മി കന്റോണ്‍മെന്റില്‍നിന്നും പ്രത്യേക അനുമതി വാങ്ങണം. മഴയും മഞ്ഞുവീഴ്ചയും ഇല്ലാത്ത തെളിഞ്ഞ ദിവസങ്ങള്‍ നോക്കി കാഴ്ച കാണാന്‍ ഇറങ്ങുന്നതായിരിക്കും ഉത്തമം. കഠിനമായ മഞ്ഞുവീഴ്ചയും മഴയും ഉണ്ടെങ്കില്‍ സന്ദര്‍ശനാനുമതി ലഭിക്കാനും പ്രയാസമാണ്. വഴികള്‍ വളരെ ദുര്‍ഘടം പിടിച്ചതായതുകൊണ്ട്, എസ്യുവി ആയിരിക്കും യാത്രയ്ക്കു സൗകര്യപ്രദമായ വാഹനം.

ദലൈ ലാമ ഇന്ത്യയിലേക്ക് അഭയാര്‍ഥിയായി എത്തിയ, ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള പാത ബുംല പാസിലെ അതിപ്രധാന കാഴ്ചയാണ്. അതിസുന്ദരിയായ സാങ്കേസ്റ്റാര്‍ സോ തടാകം യാത്രയെ കൂടുതല്‍ മനോഹരമാക്കും. അവിടെനിന്നു മുന്നോട്ട് നീങ്ങി യാത്ര അവസാനിക്കുന്നതു ധാരാളം ഉരുളന്‍ കല്ലുകള്‍ കൂട്ടിയിട്ടിരിക്കുന്ന ഒരിടത്താണ്. അതാണ് അതിര്‍ത്തിയിലെ റോക്ക് ഓഫ് പീസ്. അവിടെയൊരു ഇന്ത്യന്‍ സൈനികനെ കാണാം. പല്ലുകള്‍ കൂട്ടിയിടിക്കുന്ന ആ തണുപ്പില്‍ ഒരു ബൈനോകുലറും കൈയില്‍ പിടിച്ചുള്ള അദ്ദേഹത്തിന്റെ നില്‍പ്പിന് ആ നിമിഷംതന്നെ അഭിവാദ്യം അര്‍പ്പിക്കാന്‍ തോന്നും. യാത്രയില്‍ കാണാന്‍ കഴിയുന്ന ഒരിടമാണ് ഇന്ത്യ- ചൈന ബോര്‍ഡര്‍ പഴ്‌സനല്‍ മീറ്റിങ് പോയിന്റ്. നാല് മീറ്റിങ് പോയിന്റുകളില്‍ ഒന്നാണിത്. ഇവിടെ വെച്ചാണ് ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും കൂടിക്കാഴ്ചകളും ചര്‍ച്ചകളുമൊക്കെ നടത്താറ്.

ബുംല പാസ് സന്ദര്‍ശിക്കുന്നതിന് ഏറ്റവും അനുയോജ്യം വേനല്‍ക്കാലമാണ്. അപ്പോള്‍ മഴ പെയ്യാനുള്ള സാധ്യത വളരെക്കുറവാണ്. മഞ്ഞുവീഴ്ചയും മഴയും ഇല്ലാത്ത സമയമാണ് ബുംല പാസ് യാത്ര ആസ്വദിക്കാന്‍ ഏറ്റവും ഉചിതം.