Middle East

ആറ് രാജ്യങ്ങള്‍ക്ക് വിസ നിബന്ധന കര്‍ശനമാക്കി കുവൈറ്റ്

ആറ് രാജ്യങ്ങള്‍ക്ക് വിസ നിബന്ധനകള്‍ കര്‍ശനമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, യമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യക്കാര്‍ക്കാണ് കുവൈറ്റ് വിസ ലഭിക്കാന്‍ ആഭ്യന്തരമന്ത്രിയുടെ പ്രത്യേകാനുമതി നിര്‍ബന്ധമാക്കിയത്. വിവിധ ഗവര്‍ണറേറ്റുകളിലെ താമസകാര്യവകുപ്പ് ഓഫീസുകള്‍ക്കു ആഭ്യന്തര മന്ത്രാലയം അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, യമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യക്കാര്‍ക്ക് നല്‍കുന്ന സന്ദര്‍ശക വിസ അപേക്ഷകളില്‍ ആഭ്യന്തരമന്ത്രിയുടെ പ്രത്യേക അനുമതി ഇല്ലാതെ വിസ അനുവദിക്കരുതെന്നാണ് നിര്‍ദേശം.


സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം. ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയാണ് നിയന്ത്രണത്തിന് കാരണമെന്നും സുരക്ഷാ സാഹചര്യം മെച്ചപ്പെടുമ്പോള്‍ നിയന്ത്രണം പിന്‍വലിക്കുമെന്നുമാണ് ആഭ്യന്തര മന്ത്രാലയംത്തിന്റെ വിശദീകരണം. തൊഴില്‍ വിസ അനുവദിക്കുന്നതില്‍ ഈ രാജ്യക്കാര്‍ക്കു മുന്‍പ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

അതേസമയം നിലവില്‍ കുവൈത്തിലുള്ളവര്‍ക്ക് താമസാനുമതി പുതുക്കുന്നതിന് തടസ്സമുണ്ടാകില്ല. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കു പ്രകാരം 152,759 സിറിയക്കാരും 14,999 ഇറാഖികളും 38,034 ഇറാന്‍കാരും 12,972 യെമനികളും 107,084 പാകിസ്ഥാനികളും 278,865 ബംഗ്ലാദേശികളും നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്നത്.