Aviation

കരിപ്പൂര്‍-ജിദ്ദ സര്‍വീസുമായി സ്‌പൈസ് ജെറ്റ് ഇന്നു മുതല്‍

കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്ക് സ്‌പൈസ് ജെറ്റിന്റെ വിമാന സര്‍വീസ് ശനിയാഴ്ച തുടങ്ങും. പുലര്‍ച്ചെ 5.35-ന് കരിപ്പൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം 8.25-ന് ജിദ്ദയിലെത്തും. 9.45-ന് ജിദ്ദയില്‍നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 6.05-ന് കരിപ്പൂരില്‍ തിരിച്ചെത്തും. ഈ വിമാനം കരിപ്പൂരില്‍നിന്ന് രാത്രി 7.45-ന് ബെംഗളൂരുവിലേക്ക് പോകും. 8.35-ന് ബെംഗളൂരുവില്‍ എത്തുന്ന വിമാനം 9.35-ന് പുറപ്പെട്ട് 10.45-ന് മടങ്ങിയെത്തും.

നിലവില്‍ സൗദി എയര്‍വെയ്‌സ് മാത്രമാണ് കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്. ഇപ്പോള്‍ യാത്രക്കാര്‍ ഏറെയും കണക്ഷന്‍ ഫ്‌ലൈറ്റ് വഴിയാണ് ജിദ്ദയിലെത്തുന്നത്. സ്‌പൈസ് ജെറ്റ് സര്‍വീസ് തുടങ്ങുന്നത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ്. ഒരു മാസം മുമ്പ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയിരുന്നു.

തുടക്കത്തില്‍ 13150 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. 187 സീറ്റുകളുള്ള വിമാനമാണ് ജിദ്ദ സര്‍വീസിന് സ്‌പൈസ്‌ െജറ്റ് ഉപയോഗിക്കുക. റണ്‍വേ നവീകരണത്തെത്തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക് വിലക്ക് വന്നതോടെയാണ് ജിദ്ദയിലേക്കുള്ള സര്‍വീസുകള്‍ നിലച്ചത്. ജിദ്ദയിലേക്ക് വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് കരിപ്പൂരില്‍നിന്ന് സര്‍വീസ് തുടങ്ങുന്നതിന് എയര്‍ ഇന്ത്യ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. വൈകാതെ എയര്‍ഇന്ത്യക്കും അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.