Europe

ആഴക്കടലിനടിയില്‍ വിസ്മയങ്ങളൊളിപ്പിച്ചൊരു ഹോട്ടല്‍

കടനിടിയില്‍ പവിഴങ്ങള്‍ പതിച്ച കൊട്ടാരങ്ങളെക്കുറിച്ചും കല്പടവുകളെക്കുറിച്ചും രുചിയുള്ള കടല്‍ ഭക്ഷണം കിട്ടുന്ന ഭോജന ശാലകളെക്കുറിച്ചും അറബി കഥകളില്‍ വായിച്ചിട്ടുണ്ടാകും. ചുട്ടുപൊള്ളുന്ന നേരത്ത് കടലിനടിയിലിരുന്ന് ഒരു കപ്പ് ചായ നുകരുന്നത് ആലോചിക്കുമ്പോള്‍ തന്നെ അത്ഭുതമാകുന്നില്ലേ? കടലിനടിയില്‍ അങ്ങനെ ഒരു ഹോട്ടല്‍ പണിത് കടല്‍ കാഴ്ചകള്‍ കാണാന്‍ ഇഷ്ടമുള്ള സഞ്ചാരികളെ ക്ഷണിക്കുകയാണ് നോര്‍വേ. യൂറോപ്പിലെ ആദ്യ ‘അണ്ടര്‍വാട്ടര്‍’ ഹോട്ടലായ ‘അണ്ടര്‍’ ആഴ്ചകള്‍ക്കു മുന്‍പാണ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. 18 ആഴ്ചകള്‍ നീണ്ട അധ്വാനത്തിലൊടുവിലാണ് കടലിനടിയില്‍ ഇത്തരം ഒരു ഹോട്ടല്‍ പ്രവര്‍ത്തന സജ്ജമാകുന്നത്.

 


സമുദ്ര നിരപ്പിന് അഞ്ച് മീറ്റര്‍ താഴെയാണ് ഹോട്ടലിന്റെ നില്‍പ്പ്. നോര്‍വെ തീരത്തിന് തൊട്ടടുത്തുള്ള ഈ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമുള്ള മുറികളെല്ലാം സീ ബെഡില്‍ തന്നെയാണ്. അതിനാല്‍ തിരകളുടെ ചലനവും മല്‍സ്യങ്ങളുടെ സഞ്ചാരവും ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കാനാകും. നോര്‍വെയുടെ പ്രാദേശിക രുചികളും മറ്റ് കടല്‍ വിഭവങ്ങളുമാണ് ഈ ഹോട്ടലില്‍ വിളമ്പുന്നത്. മെനു സ്ഥിരം മാറിക്കൊണ്ടിരിക്കും. ഒരേ സമയം 35 മുതല്‍ 40 അതിഥികള്‍ക്ക് വരെ ഈ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനാകുമെന്നാണ് ‘അണ്ടറി’ന്റെ പ്രധാന ഷെഫ് നിക്കോളെ എലിറ്റ്‌സ്ഗാര്‍ഡ് ഉറപ്പു നല്‍കുന്നത്.

നല്ല കടല്‍ ഭക്ഷണം കഴിക്കാമെന്ന് മാത്രമല്ല സമുദ്രത്തെ കുറിച്ച് പഠിക്കുന്നവര്‍ക്ക് യൂറോപ്പിലെ ഈ ആദ്യ സംരംഭം സഹായകരമാകുമെന്നാണ് ചില സമുദ്ര ഗവേഷകരുടെ വിലയിരുത്തല്‍. ഹോട്ടലിലേക്ക് ഇപ്പോള്‍ തന്നെ പോയേക്കാം എന്നാണോ തീരുമാനം? പക്ഷെ ഇപ്പോള്‍ ഒരു രക്ഷയുമില്ല. ഹോട്ടല്‍ നിര്‍മ്മാണം തുടങ്ങിയ 2018 ല്‍ തന്നെ ഇങ്ങോട്ടുള്ള ബുക്കിങ് ആരംഭിച്ച് കഴിഞ്ഞതാണ്. ഈ വര്‍ഷം ഓഗസ്റ്റ് മാസം വരെ ഹോട്ടലില്‍ ഒരു സീറ്റ് കിട്ടുമെന്ന് യാതൊരു പ്രതീക്ഷയും വേണ്ടെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്.