Kerala

പുതിയ പദ്ധതികളുമായി ടൂറിസം വകുപ്പ്; 2020 ആകുന്നതോടെ സഞ്ചാരികളുടെ വരവ് ഇരട്ടിക്കും

കേരളാ ടൂറിസം അണിഞ്ഞൊരുങ്ങുകയാണ്. ചെറിയ ലക്ഷ്യമൊന്നുമല്ല, 2020 അവസാനം ആകുമ്പോഴേക്കും ഇപ്പോള്‍ വരുന്നതിന്റെ ഇരട്ടി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ടൂറിസം വകുപ്പ് പദ്ധതികള്‍ മെനയുന്നത്. കണ്ണൂര്‍ വിമാനത്താവളം കൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോള്‍ 4 അന്താരാഷ്ട വിമാനത്താവളങ്ങളുള്ള ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത്തവണ കളമൊന്ന് മാറ്റിപ്പിടിക്കാന്‍ തന്നെയാണ് ടൂറിസം വകുപ്പ് നൂതന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. സഞ്ചാരികള്‍ വര്‍ഷങ്ങളായി സന്ദര്‍ശിച്ചു വരുന്ന സ്ഥലങ്ങള്‍ കൂടാതെ അധികമാരും കണ്ടിട്ടില്ലാത്ത ചെറു സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിരവധി പാക്കേജുകളാണ് വരും വര്‍ഷണങ്ങളിലേക്കായി ആലോചിക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന വിനോദ സഞ്ചാരികളോട് ബേക്കല്‍ കോട്ടയും വയനാടും മാത്രമല്ലാതെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ കണ്ണഞ്ചിപ്പിക്കുന്ന മറ്റ് ഇടങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിക്കാനൊരുങ്ങുകയാണ് ടൂറിസം വകുപ്പ്. വടക്കന്‍ കേരളത്തെയാണ് ഇതിനായി ആദ്യം പരിഗണിക്കുക.

ടൂറിസം മേഖലയെ ആകെ മെച്ചപ്പെടുത്താനായി ഇന്ത്യയിലെ 10 നഗരങ്ങളില്‍ പാട്ണര്‍ഷിപ് മീറ്റിങ്ങുകള്‍ സംഘടിപ്പിക്കാനും കേരളാ ടൂറിസം വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്. പ്രളയം മൂലം സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് വലിയ കുറവുണ്ടായിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്ന് മാത്രമല്ല ഇന്ത്യയുടെ തന്നെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള സഞ്ചാരികളും ഈ സമയത് കേരളത്തിലേക്കെത്താന്‍ ഒന്ന് ഭയന്നിരുന്നു എന്നാല്‍ ഡിസംബര്‍ ജനുവരി മാസമൊക്കെ ആയതോടെ കേരളം ഈ പ്രതിസന്ധി അതിജീവിച്ച് വീണ്ടും സഞ്ചാരികളുടെ പറുദീസയായി മാറി.

തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഡല്‍ഹി മുതലായ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരും കേരളം കാണാനെത്താറുള്ളത്. യുകെ, യുഎസ്എ, ജര്‍മ്മനി, ഫ്രാന്‍സ്, മിഡില്‍ ഈസ്റ്റ് മുതലായ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ ആകര്‍ഷിക്കാനായി ഈ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണ പരിപാടികളെ കുറിച്ചാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്.

തനതായ കലകളും പാരമ്പര്യവും തന്നെയാണ് കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മാര്‍ച്ച് മാസം അവസാനം വരെ നീളുന്ന കൊച്ചി മുസിരിസ് ബിനാലെ കാണാന്‍ ഇപ്പോള്‍ ധാരാളം വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്. ഇവിടുത്തെ കല പാരമ്പര്യവും കരകൗശല വിദ്യകളും പ്രദര്‍ശിപ്പിച്ചു കൊണ്ട് തന്നെയാനും വരും വര്‍ഷങ്ങളിലും കേരളം അതിഥികളെ ക്ഷണിക്കുന്നത്. ഇതിനായി നിശാഗന്ധി നൃത്തോത്സവം പോലുള്ള പരിപാടികളും നടത്തിയതാണ്. തുടര്‍ന്നും ഇത്തരത്തിലുള്ള മെഗാ ഇവന്റുകള്‍ സംഘടിപ്പിക്കാന്‍ ആലോചിക്കുന്നതായി കേരളാ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.