Kerala

ഹർത്താൽ ടൂറിസത്തെ ബാധിച്ചു; ആഞ്ഞടിച്ച് മുഖ്യമന്ത്രി

ഹർത്താലുകൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാളെ കാട്ടാന കുത്തിക്കൊന്നാലും ഹർത്താലുണ്ടോയെന്ന് ജനങ്ങൾ ചോദിക്കുന്ന അവസ്ഥയായെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
ഹർത്താൽ ടൂറിസം മേഖലയെ ബാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

തലസ്ഥാനത്ത് ആരംഭിച്ച പുഷ്പോത്സവം ഉദ്ഘാടനം ചെയ്യവെയാണ് ഹർത്താലിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത്.തുടർച്ചയായി ഉണ്ടാകുന്ന ഹർത്താലുകൾ ടൂറിസത്തെ ബാധിച്ചു. ചില രാജ്യങ്ങൾ യാത്രാ മുന്നറിയിപ്പ് വരെ നൽകി. പ്രതിഷേധങ്ങളുടെ അവസാന ഘട്ടമാണ് ഹർത്താൽ എന്നും മുഖ്യമന്ത്രി പറഞ്ഞു.

യു ഡി എഫ് സർക്കാർ കൊണ്ടുവന്ന ഹർത്താൽ നിയന്ത്രണ ബിൽ പാസാക്കണമെന്ന് ചടങ്ങിൽ പങ്കെടുത്ത കെ മുരളീധരനും പറഞ്ഞു. ഹർത്താൽ ആഘോഷമാക്കുന്ന മനോഭാവം മാറണമെന്നും മുരളിധരൻ പറഞ്ഞു.

കനകക്കുന്നിൽ ഈ മാസം 20 വരെയാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പോത്സവം. പൂർണമായും സ്പോൺസർഷിപ്പിലൂടെയാണ് വസന്തോത്സവത്തിന്റെ സംഘാടനം.