Auto

ഡല്‍ഹിയില്‍ ചുറ്റിയടിക്കാന്‍ ഇനി ഇ-സ്‌കൂട്ടറും വാടകയ്ക്ക്

സ്മാര്‍ട്ട് ബൈക്കുകള്‍ വിജയിച്ചതിനെത്തുടര്‍ന്ന് സമാനമാതൃകയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാടകയ്ക്ക് ലഭിക്കുന്ന പദ്ധതി ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ കൊണ്ടുവരുന്നു. നഗരവാസികള്‍ക്ക് താമസസ്ഥലത്തേക്കെത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കാനാണ് നീക്കം.

ന്യൂഡല്‍ഹി കൗണ്‍സിലിന്റെ പരിധിയില്‍ രണ്ടുഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ 500 ഇ-സ്‌കൂട്ടറുകള്‍ 50 സ്റ്റേഷനുകളില്‍ ലഭ്യമാക്കും. ശേഷിക്കുന്ന 500 എണ്ണം ഡിസംബറിലും ഏര്‍പ്പെടുത്തും. ഓരോ സ്റ്റേഷനിലും 10 സ്‌കൂട്ടറുകളാണ് ഉണ്ടാവുക.

സ്‌കൂട്ടറുകള്‍ ഉപയോഗിക്കണമെങ്കില്‍ ആദ്യം കൗണ്‍സിലിന്റെ NDMC-311 എന്ന ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് പ്രദേശത്തുള്ള സ്റ്റേഷനിലെത്തി മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒറ്റത്തവണ പാസ്വേര്‍ഡ് നല്‍കി സ്‌കൂട്ടര്‍ എടുക്കാം.

സ്‌കൂട്ടര്‍ എടുക്കുന്നതു മുതല്‍ തിരിച്ചുവെക്കുന്നതുവരെയുള്ള സമയം കണക്കാക്കിയാണ് വാടകത്തുക ഈടാക്കുക. 20 മിനിട്ടാണ് ഉപയോഗിക്കേണ്ട ഏറ്റവും കുറഞ്ഞ സമയം. ആശുപത്രികള്‍, മെട്രോ സ്റ്റേഷനുകള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്.

പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ പരമാവധി 80 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. സ്‌കൂട്ടര്‍ എടുക്കുമ്പോള്‍ത്തന്നെ എത്ര ശതമാനം ചാര്‍ജുണ്ടെന്നത് അറിയാം. മണിക്കൂറില്‍ 55 കിലോമീറ്ററാണ് പരമാവധി വേഗം. 80,000 മുതല്‍ 1,00,000 രൂപ വരെയാണ് സ്‌കൂട്ടറിന്റെ വില.

സ്‌കൂട്ടറുകളുടെ രൂപകല്‍പ്പന, പരിപാലനച്ചുമതല തുടങ്ങിയവയ്ക്കായി അധികൃതര്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ ഈ നടപടികള്‍ പൂര്‍ത്തിയാകും. ഇ-സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ രണ്ടുകേന്ദ്രങ്ങള്‍ ഒരുക്കും. കരാര്‍ ഏജന്‍സിക്കാണ് ഇതിന്റെ ചുമതല. എന്നാല്‍ വൈദ്യുതിബന്ധം അധികൃതര്‍ നല്‍കും.

സൈക്കിള്‍ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കാനായി ആരംഭിച്ച സ്മാര്‍ട്ട് ബൈക്ക് പദ്ധതിക്ക് നഗരവാസികളുടെ മികച്ച പിന്തുണ ലഭിച്ചിരുന്നു. ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിന്റെ പരിധിയിലെ 25 സ്റ്റേഷനുകളിലായി 300 സ്മാര്‍ട്ട് ബൈക്കുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.