Auto

പോയവര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ബൈക്ക് ജാവ

ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്റെ പാതയിലാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്.

22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവയെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ കൗതുകത്തോടെയാണ് കാണുന്നത്. ഇതൊക്കെത്തന്നെയാവണം ജാവയെ 2018ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ ഇരുചക്രവാഹനമാക്കുന്നത്.

ഇരുചക്ര വാഹനങ്ങളെക്കുറിച്ചറിയാന്‍ ഇന്ത്യക്കാര്‍ 2018ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് ജാവ ബൈക്കുകളെയാണ്. തൊട്ടുപിന്നില്‍ ടിവിഎസ് അപ്പാഷെ സീരീസാണുള്ളത്. ഇന്ത്യന്‍ വിപണിയിലെ വില്‍പനയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള ഇരുചക്ര വാഹനങ്ങളല്ല ടോപ് ട്രെന്റിങ് ലിസ്റ്റില്‍ ആദ്യ സ്ഥാനത്തുള്ളവയൊന്നും എന്നതാണ് രസകരം.

സുസുക്കി ഇന്‍ട്രൂഡര്‍, ടിവിഎസ് എന്‍ടോര്‍ക്ക് 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് എന്നിവയാണ് പട്ടികയില്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ഹീറോ എക്സ്ട്രീം 200ആര്‍, ടിവിഎസ് റേഡിയോണ്‍, ഹീറോ ഡെസ്റ്റിനി 125, ഹീറോ എക്സ്പ്ലസ് 200, ബിഎംഡബ്ല്യു ജി 310 ട്വിന്‍സ് എന്നിവയാണ് യഥാക്രമം ആറു മുതല്‍ പത്തുവരെയുള്ളത്.

ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടാണ് ജാവയുടെ തിരിച്ചുവരവ്. ജാവ, ജാവ 42 എന്നിവയുടെ ബുക്കിങ്ങും കമ്പനി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ജാവ 42 ന് 1.55 ലക്ഷം രൂപയും ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ പരേക്കിന് 1.89 രൂപയുമാണ് ദില്ലി എക്സ്ഷോറൂം വില. ജാവ 42നെ അപേക്ഷിച്ച് ജാവയ്ക്കാണ് ആവശ്യക്കാരേറെയെന്നാണു റിപ്പോര്‍ട്ടുകള്‍.

1960 കളിലെ പഴയ ജാവയെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് ജാവയുടെ രണ്ടാം വരവ്. പഴയ ക്ലാസിക് ടൂ സ്‌ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്‌സ്‌ഹോസ്റ്റ് ആണ് പുതിയ ജാവകളുടെ പ്രധാന ആകര്‍ഷണം. ജാവ പരേക്കില്‍ 334 സിസി എന്‍ജിനാണ് ഹൃദയം. മറ്റുരണ്ട് ബൈക്കുകളുടേത് 293 സിസി എന്‍ജിനും. ഈ 293 സിസി എന്‍ജിന്‍ 27 എച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും