Asia

വേദംഗി; ഏറ്റവും വേഗത്തില്‍ സൈക്കിളില്‍ ലോകം ചുറ്റിയ ഏഷ്യക്കാരി

ഏറ്റവും വേഗത്തില്‍ ലോകം ചുറ്റിയ ഏഷ്യന്‍ എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് പൂനെ സ്വദേശിയായ ഇരുപതുകാരി. 159 ദിവസത്തെ സൈക്കിള്‍ യാത്രയില്‍ 14 രാജ്യങ്ങള്‍ പിന്നിട്ടു. ഞായറാഴ്ച രാവിലെ വേദംഗി കൊല്‍ക്കത്തയിലെത്തിയപ്പോള്‍ 29,000 കിലോമീറ്ററുകള്‍ പിന്നിട്ടിരുന്നു.

ജൂലായില്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നാണ് യാത്ര തുടങ്ങിയത്. യാത്ര പൂര്‍ത്തിയാക്കാന്‍ വീണ്ടും ഓസ്ട്രേലിയയിലേയ്ക്ക് പോകാനിരിക്കുകയാണ്. യുകെയിലെ ബോണ്‍മൗത്ത് സര്‍വകലാശാലയില്‍ സ്പോര്‍ട്സ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ് വേദാംഗി കുല്‍ക്കര്‍ണി.

ഒരു ദിവസം 300 കിലോമീറ്റര്‍ എന്ന നിലയില്‍ യാത്ര ചെയ്തതായി വേദാംഗി പിടിഐയോട് പറഞ്ഞു. യാത്രയില്‍ 80 ശതമാനവും ഒറ്റയ്ക്കായിരുന്നു. ഏറ്റവും വേഗത്തില്‍ സൈക്കിളില്‍ ലോകം ചുറ്റിയതിന്റെ റെക്കോഡ് ബ്രിട്ടീഷുകാരിയായ ജെന്നി ഗ്രഹാമിനാണ് . 2018ല്‍ 124 ദിവസം കൊണ്ടാണ് ജെന്നി സൈക്കളിലില്‍ ലോകം ചുറ്റിയത്.

വേദാംഗിയുടെ മാതാപിതാക്കള്‍ തന്നെയാണ് യാത്രയുടെ ചിലവുകള്‍ വഹിക്കുന്നത്. പല രാജ്യങ്ങളിലും വിസ സംബന്ധമായ പ്രശ്നങ്ങളുണ്ടായത് യാത്രയുടെ ചിലവുകള്‍ വര്‍ദ്ധിപ്പിച്ചതായും സമയ ദൈര്‍ഘ്യമുണ്ടാക്കിയതായും വേദാംഗി പറയുന്നു. യൂറോപ്പിലെ അതിശൈത്യവും യാത്രയില്‍ പ്രതിബന്ധങ്ങളുണ്ടാക്കി.

ഭാരമുള്ള ലഗേജാണ് വേദാംഗിയുടെ സൈക്കിളിലുണ്ടായിരുന്നത് – സൈക്കിള്‍ ടൂള്‍സ്, ക്യാമ്പ് ചെയ്യാനുള്ള സാമഗ്രികള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാമുണ്ടായിരുന്നു. പോര്‍ച്ചുഗല്‍, സ്പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്. സ്വീഡന്‍, ഫിന്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലൂടെയെല്ലാം വേദാംഗി സഞ്ചരിച്ചു.