Auto

ഇന്ത്യന്‍ മിലറ്ററി ബുള്ളറ്റുമായി റോയല്‍ എന്‍ഫീല്‍ഡ്

പരിമിതകാല പതിപ്പായ പെഗാസസ് ക്ലാസിക് 500 വെറും മൂന്നു മിനിട്ടിനുള്ളില്‍ വിറ്റു തീര്‍ന്നതിനു പിന്നാലെ ഇന്ത്യന്‍ മിലിറ്ററിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ബുള്ളറ്റിന്റെ പ്രത്യേക പതിപ്പുമായി ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ക്ലാസിക് 500 സിസിയെ അടിസ്ഥാനമാക്കി നിര്‍മിച്ച ബൈക്കാണ് പെഗാസസെങ്കില്‍, ഇന്ത്യന്‍ മിലിറ്ററി ബുള്ളറ്റ് ക്ലാസിക്ക് 350 സിസിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിര്‍മിക്കുക.

രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് പാരാട്രൂപ്പേഴ്‌സ് ഉപയോഗിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് RE/WD 250 (ഫ്‌ലൈയിങ്ങ് ഫ്‌ലീ) എന്ന മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പെഗാസസ് ഇറക്കിയത്. യുദ്ധകാലത്ത് യു കെയിലെ വെസ്റ്റ്വുഡില്‍ ഭൂമിക്കടിയില്‍ സജീകരിച്ച ശാലയിലായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് ഈ ബൈക്കുകള്‍ നിര്‍മിച്ചിരുന്നത്. 59 കിലോ മാത്രം ഭാരമുണ്ടായിരുന്ന ഫ്‌ലൈയിങ്ങ് ഫ്‌ലീയാണ് ബ്രിട്ടീഷ് ആര്‍മി യുദ്ധമുഖത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നത്. വെസ്റ്റ് വുഡിലെ ഭൂഗര്‍ഭ അറയില്‍ നിര്‍മിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ വിമാനത്തില്‍ നിന്നും പാരച്യുട്ട് ഉപയോഗിച്ചാണ് യുദ്ധഭൂമിയില്‍ എത്തിച്ചിരുന്നത്.

ബൈക്കിനു കരുത്തേകിയത് ക്ലാസിക്കിലെ 499 സി സി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാവും. 5,250 ആര്‍ പി എമ്മില്‍ 27.2 ബി എച്ച് പി വരെ കരുത്തും 4,000 ആര്‍ പി എമ്മില്‍ 41.3 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ഷാസി, ബ്രേക്ക്, ടയര്‍ തുടങ്ങിയവയിലും ക്ലാസിക്കും പെഗാസസുമായി വ്യത്യാസമൊന്നുമില്ല.

അതേസമയം, സൈനിക ശൈലിയിലുള്ള കാന്‍വാസ് പാനിയര്‍, ബ്രൗണ്‍ ഹാന്‍ഡില്‍ ബാര്‍ ഗ്രിപ്, എയര്‍ ഫില്‍റ്ററിനു കുറുകെ ബ്രാസ് ബക്കിളോടെയുള്ള ലെതര്‍ സ്ട്രാപ്, കറുപ്പ് സൈലന്‍സര്‍, റിം, കിക്ക് സ്റ്റാര്‍ട്ട് ലീവര്‍, പെഡല്‍, ഹെഡ് ലൈറ്റ് ബീസല്‍ തുടങ്ങിയവയൊക്കെ പെഗാസസിനെ വേറിട്ടു നിര്‍ത്തും. കൂടാതെ പരിമിതകാല പതിപ്പെന്നു വിളംബരം ചെയ്യാന്‍ ‘ക്ലാസിക് 500 പെഗാസസി’ന്റെ ഇന്ധനടാങ്കില്‍ സീരിയല്‍ നമ്പര്‍ സ്റ്റെന്‍സില്‍ ചെയ്യുന്നുണ്ട്.

മുമ്പ് ക്ലാസിക് 500 പെഗാസസ് സ്വന്തമാക്കാന്‍ ആയിരങ്ങളാണ് രംഗത്തെത്തിയത്. പെഗാസസിന്റെ 1000 യൂണിറ്റുകള്‍ മാത്രമാണ് രാജ്യാന്തരമായി വില്‍പ്പനയ്‌ക്കെത്തിയിരുന്നത്. അതില്‍ 250 എണ്ണമാണ് ഇന്ത്യയ്ക്ക് അനുവദിച്ചിരുന്നത്. ബുക്കിംഗിനിടെ ബൈക്ക് പ്രേമികളുടെ അനിയന്ത്രിത തള്ളിക്കയറ്റം മൂലം കമ്പനി വെബ്‌സൈറ്റ് നിശ്ചലമായിരുന്നു.