Alerts

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ മേഖല രൂപം കൊണ്ടതോടെ കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ. അറബിക്കടലിന്‍റെ മധ്യഭാഗത്ത് ലക്ഷദ്വീപിനു പടിഞ്ഞാറും ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ ദ്വീപ് സമൂഹത്തിനു വടക്കുപടിഞ്ഞാറുമായാണ് ന്യൂനമർദം ശക്തിപ്പെടുന്നത്. കേരളതീരത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും മൽസ്യത്തൊഴിലാളികളുടെ സുരക്ഷയാണ് സർക്കാരിന്‍റെ മുഖ്യ ആശങ്ക.

ഇരു ന്യൂനമർദങ്ങളും കേരളത്തിൽ കാലവർഷത്തിന്‍റെ വരവു നേരത്തേയാക്കുമെന്നു സൂചനയുണ്ട്. അതേസമയം, കേരളത്തിൽ ഇന്നും നാളെയും 23, 24 തിയതികളിലും വ്യാപകമായി മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പുണ്ട്. ലക്ഷദ്വീപിനു പടിഞ്ഞാറായി രൂപപ്പെട്ട ന്യൂനമർദം ശക്തിയാർജിച്ച് ഒമാൻ തീരത്തിനടുത്തേക്കു നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ വിലയിരുത്തൽ.

ലക്ഷദ്വീപ് പരിസരത്തും ദ്വീപിനു പടിഞ്ഞാറു ഭാഗത്തേക്കും മത്സ്യബന്ധനത്തിനു പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യബന്ധന ഗ്രാമങ്ങളിലും തുറമുഖങ്ങളിലും മുന്നറിയിപ്പു നൽകണമെന്നും അതോറിറ്റി നിർദേശിച്ചു. കേരളത്തിൽനിന്നു ബംഗാൾ ഉൾക്കടലിൽ മീൻപിടിക്കാൻ പോകുന്നവർ കുറവാണെങ്കിലും അവരും ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി അറിയിച്ചു.

അതേസമയം ബുധനാഴ്ച വരെ തെക്കൻ അറബിക്കടലി​ന്‍റെ മധ്യ ഭാഗത്ത് മത്സ്യ ബന്ധനത്തിന് പോകരുതെന്ന് ആലപ്പുഴ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ മധ്യപടിഞ്ഞാറൻ അറബിക്കടലിലും തെക്കു പടിഞ്ഞാറൻ അറബിക്കടലിലും പോകരുതെന്നും മുന്നറിയിപ്പുണ്ട്​.