News

കൊച്ചി മെട്രോ അങ്കമാലി റൂട്ടിന്‍റെ രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്തുന്നു

മൂന്നാം ഘട്ടമായി കൊച്ചി മെട്രോ ഓടിയെത്തുന്ന അങ്കമാലി റൂട്ടിന്‍റെ ആദ്യ രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) തീരുമാനിച്ചു. 2017 ലെ മെട്രോ നയത്തില്‍ പറയുന്ന രീതിയിലുള്ള മാറ്റങ്ങളാണ് രൂപരേഖയില്‍ വരുത്തുക. മെട്രോയെ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതിന്‍റെയും ട്രാം ഉള്‍പ്പെടെ മറ്റു ഗതാഗത സംവിധാനങ്ങളുടെയും സാധ്യതയും പഠിക്കും. പുതിയ ഗതാഗത പഠനം നടത്തും.

റൂട്ടിന്‍റെ അനുമതിയ്ക്കായി കേന്ദ്രത്തിന് അപേക്ഷ നല്‍കുമ്പോള്‍ ഈ പഠനറിപ്പോര്‍ട്ട് കൂടി കൈമാറണം. പഠനത്തിനും രൂപരേഖ പുതുക്കാനും കണ്‍സള്‍ട്ടന്‍റിനെ നിയമിക്കാന്‍ കെഎംആര്‍എല്‍ കഴിഞ്ഞദിവസം ടെന്‍ഡര്‍ വിളിച്ചു. ആലുവയില്‍നിന്നാണ് അങ്കമാലിയിലേക്ക് മെട്രോ റൂട്ട് തുടങ്ങുക. ഇതിന്‍റെ ആദ്യ രൂപരേഖയും ഗതാഗതപഠനവുമെല്ലാം 2010-11 ല്‍ ചെയ്തതാണ്. പുതിയ സാമ്പത്തിക വിശലകനവും റെയില്‍, റോഡ് ഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതയും ഈ രൂപരേഖയില്‍ കൂട്ടിച്ചേര്‍ക്കണം.

ആദ്യ രൂപരേഖയനുസരിച്ചാണ് ചെലവ് കണക്കുകൂട്ടിയത്. മെട്രോയുടെ രണ്ടാംഘട്ടമായ കാക്കനാടിന്‍റെ നിര്‍മ്മാണത്തിനൊപ്പം അങ്കമാലിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. മൂന്നാംഘട്ടമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കാണ് മെട്രോ ആദ്യം ആസൂത്രണം ചെയ്തത്. തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, അത്താണി, നെടുമ്പാശ്ശേരി, കരിയാട്, വാപ്പാലശ്ശേരി, ടെല്‍ക്ക്, അങ്കമാലി റെയില്‍വേ സ്റ്റേഷന്‍, അങ്കമാലി സൗത്ത്, കോതകുളങ്ങര എന്നിവയാണ് അലുവയ്ക്കും അങ്കമാലിക്കും ഇടയിലുള്ള സ്റ്റേഷനുകള്‍.