Short Escapes

ഇരവികുളം ദേശീയോദ്യാനം തുറന്നു

വരയാടുകളുടെ പ്രസവത്തെ തുടർന്ന് 86 ദിവസം അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം ഇന്നലെ തുറന്നു. പാര്‍ക്ക് തുറന്നതോടെ സന്ദർശകരുടെ തിരക്കേറി. ഇന്നലെ മാത്രം 2300 പേരാണ് വരയാടുകളെ കാണാനെത്തിയത്. ഇതിൽ 17 പേർ വിദേശികളായിരുന്നു. ഇന്നലെ രാവിലെ എട്ടോടെയാണ് ടിക്കറ്റ് കൊടുത്തു തുടങ്ങിയത്.

വനം വകുപ്പിന്‍റെ എട്ട് വാഹനങ്ങളിലാണ് സന്ദർശകരെ രാജമലയ്ക്ക് കൊണ്ടുപോയതും തിരികെ അഞ്ചാം മൈലിൽ എത്തിക്കുകയും ചെയ്തത്. ഈവര്‍ഷം പുതുതായി 65 വരയാട്ടിന്‍ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. ഫെബ്രുവരി ഒന്നിനാണ് വരയാടുകളുടെ പ്രജനനത്തിനു വേണ്ടി ഇരവികുളം ദേശീയോദ്യാനം അടച്ചത്. കഴിഞ്ഞവര്‍ഷം ഇവിടെ നടത്തിയ കണക്കെടുപ്പില്‍ 75 കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു.

ഇത്തവണത്തെ ടൂറിസ്റ്റ് സീസണില്‍ വിപുലമായ സൗകര്യങ്ങളാണ് വനംവകുപ്പ് സഞ്ചാരികള്‍ക്കായി രാജമലയില്‍ ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് കൗണ്ടര്‍ സ്ഥിതിചെയ്യുന്ന അഞ്ചാംമൈലില്‍ ക്യൂനില്‍ക്കുന്ന സഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രം, വനംവകുപ്പിന്‍റെ വിവിധ വിവരങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കുന്ന എല്‍ഇഡി സ്‌ക്രീനുകള്‍, രാജമലയിലും അഞ്ചാംമൈലിലും കുടിവെള്ളസൗകര്യം, ബയോ ടൊയ്‌ലറ്റുകള്‍, രാജമലയില്‍ മഴ പെയ്താല്‍ കയറിനില്‍ക്കാവുന്ന ഷെല്‍ട്ടറുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഇത്തവണ പുതുതായി തയ്യാറാക്കിയിരിക്കുന്നത്.