News

ആഘോഷപ്പൂരം തുടങ്ങി

പൂരങ്ങളുടെ പൂരം ഇന്ന്. പൂരത്തിലലിയാന്‍ ആയിരങ്ങളാണ് വടക്കുനാഥന്‍റെ നഗരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ ഏഴുമണിക്ക് കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെയാണ് പൂരാഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ഘടകപൂരങ്ങളുടെ വരവു തുടങ്ങി.

11.30ന് പഴയ നടക്കാവിൽ മഠത്തിനുള്ളില്‍നിന്നും പഞ്ചവാദ്യം വരവ് നടക്കും. കോങ്ങാട് മധുവാണ് പഞ്ചവാദ്യത്തിന്‍റെ പ്രമാണി. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നിൽ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടൻമാരാരുടെ ചെമ്പടമേളം അരങ്ങേറും. രണ്ടുമണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയിൽ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം അരങ്ങേറും.

2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. വൈകീട്ട് അഞ്ചരയാകുമ്പോള്‍ തെക്കേഗോപുരനടയിൽ കുടമാറ്റത്തിന് അരങ്ങൊരുങ്ങും. കുടമാറ്റത്തിന് ഇരുവിഭാഗത്തിന്‍റെയും 15 ഗജവീരന്മാര്‍ മുത്തുക്കുടകളും ചൂടി അണിനിരക്കും.

രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്‍റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പൻ മാരാർ പ്രമാണിയാകും. രാത്രിപ്പൂരം ഒരുമണിവരെ തുടരും. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വെടിക്കെട്ട്. നാളെ രാവിലെ മുതല്‍ പകല്‍പ്പൂരം തുടങ്ങും. തുടര്‍ന്ന് ദേവിമാര്‍ യാത്ര പറയുന്ന ഉപചാരം ചൊല്ലലോടെ ശ്രീമൂല സ്ഥാനത്ത് ഈ വര്‍ഷത്തെ പൂരാരവങ്ങള്‍ വിടചൊല്ലി പിരിയും.