India

ഛത്തീസ്ഗഡില്‍ കരിംപുലി സാന്നിധ്യം സ്ഥിരീകരിച്ചു

മധ്യ ഇന്ത്യയില്‍ ആദ്യമായി കരിംപുലി സാന്നിധ്യം സ്ഥിരീകരിച്ചു. ഛത്തീസ്ഗഡിലെ ഗരിയാദാബാദ് ജില്ലയിലുള്ള ഉഡാന്തി-സിതാനദി കടുവാ സങ്കേതത്തിലാണ് കരിംപുലിയുടെ സാന്നിധ്യമുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്.

2016 ഡിസംബര്‍ മുതല്‍ 2017 ഏപ്രില്‍ വരെയുള്ള 80 ദിവസങ്ങളില്‍ വനത്തില്‍ സ്ഥാപിച്ച 200ലേറെ കാമറകളില്‍ കരിംപുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.
മുമ്പ് പല ഉദ്യോഗസ്ഥരും കരിംപുലിയെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെയാണ് വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്

ഇപ്പോള്‍ തങ്ങളുടെ കൈവശം ഫോട്ടോഗ്രാഫിക് തെളിവുകളുമുണ്ടെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഒ.പി യാദവ് അറിയിച്ചു. 1,842.54 സ്‌ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്നതാണ് ഉഡാന്തി-സിതാനദി കടുവാ സങ്കേതം.

24 വര്‍ഷം മുമ്പാണ് ഈ വനത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ ആദ്യമായി കരിംപുലിയെ കണ്ടത്. എന്നാല്‍ അതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. മൂന്ന് വര്‍ഷം മുമ്പ് അച്ചനക്മാര്‍ വനപ്രദേശത്ത് മറ്റൊരു ഉദ്യോഗസ്ഥന്‍ ഒരു പെണ്‍പുലിയെയും രണ്ട് കുഞ്ഞുങ്ങളെയും കണ്ടിരുന്നു. ഇത്തവണയും ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വനംവകുപ്പ് പരാജയപ്പെടുകയായിരുന്നു.

കബിനി വന്യജീവി സങ്കേതം, ദന്ദേലി വന്യജീവി സങ്കേതം, ഭാദ്ര വന്യജീവി സങ്കേതം, ശരാവതി വന്യജീവി സങ്കേതം എന്നിവിടങ്ങളിലാണ് നേരത്തെ കരിംപുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.