Kerala

കെട്ടിടം ഇടിഞ്ഞു താണു: കൊച്ചി മെട്രോ സര്‍വീസ് ഇന്ന് പാലാരിവട്ടം വരെ മാത്രം

എറണാകുളത്ത് കലൂര്‍ മെട്രോ റെയില്‍വേ സ്റ്റേഷനടുത്ത പണിതുകൊണ്ടിരുന്ന കെട്ടിടം ഇടിഞ്ഞുതാണു. മെട്രോ റെയില്‍പ്പാത പോകുന്ന പാലത്തിന്റെ തൊട്ടടുത്താണിത്. രണ്ടാംനില വരെ പണിഞ്ഞ ‘പോത്തീസി’ന്റെ കെട്ടിടമാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് ഗര്‍ത്തത്തിലേക്ക് പതിച്ചത്.മൂന്നാമത്തെ നില പണിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

30മീറ്ററോളം നീളത്തിലുള്ള പില്ലറുകള്‍ മറിഞ്ഞു വീണു. 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച രണ്ട് ജെ സി ബികളും മണ്ണിനടിയിലായി.

മെട്രോയുടെ തൂണുകള്‍ കടന്നുപോകുന്ന ഭാഗത്ത് റോഡിനോട് ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. സംഭവത്തെ തുടര്‍ന്ന് മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു. അടുത്ത ദിവസം വിശദമായ പരിശോധനകള്‍ക്കു ശേഷമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂ.

തകര്‍ന്ന കെട്ടിടത്തിന് തൊട്ടടുത്ത കെട്ടിടങ്ങള്‍ക്കും നാശമുണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ കെട്ടിടത്തിനു സമീപത്തു നിന്നും റോഡരികില്‍ നിന്നും മണ്ണിടിഞ്ഞുവരുന്നത് തുടരുകയായിരുന്നു. റോഡിന്റെ തൊട്ടരികില്‍ വിള്ളലുണ്ടായിട്ടുണ്ട്. ഇതിന്റെ തൊട്ടടുത്താണ് മെട്രോയുടെ തൂണുകളുള്ളത്. മണ്ണിടിച്ചില്‍ കൂടുന്നത് സമീപത്തെ കെട്ടിടങ്ങളുടെ നിലനില്‍പ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഗര്‍ത്തമുണ്ടായതെന്ന് അറിവായിട്ടില്ല. കൂടുതല്‍ നാശനഷ്ടമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു
മണ്ണിടിച്ചില്‍ തുടര്‍ന്നാല്‍ സമീപത്തെ കെട്ടിടങ്ങള്‍ കൂടി അപകടത്തിലാവും. തൊട്ടടുത്തുള്ള ബഹുനില കെട്ടിടത്തിന്റെ താഴെ മണ്ണ് ഇടിഞ്ഞുതാഴ്ന്നതായി സംശയിക്കുന്നുണ്ട്.