Kerala

ടൂറിസം മേഖലക്ക് നിരീക്ഷകനായി: റെഗുലേറ്ററി അതോറിറ്റി നിലവില്‍ വന്നു

ടൂറിസം മേഖലയെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ടൂറിസം റെഗുലേറ്ററി അതോറിറ്റി ഓഫ് കേരള (ട്രാക്ക്) സ്ഥാപിച്ചു. ടൂറിസം മേഖലയിലെ എല്ലാ മേല്‍നോട്ടത്തിനുള്ള അധികാരവും ഈ അതോറിറ്റിക്ക് ആയിരിക്കും. ട്രാക്കില്‍ നിന്നും ലഭിക്കുന്ന എല്ലാ പരാതികളും പരിഹരിക്കുന്നതിനായി എല്ലാ പ്രധാനപ്പെട്ട വിനോദസഞ്ചാര പ്രദേശങ്ങളിലും ഇവരുടെ സംഘം ഉണ്ടായിരിക്കുന്നതാണ്.

ടൂറിസം മേഖലയില്‍ നടക്കുന്ന ആരോഗ്യകരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ തടയാനും മികച്ച മേല്‍നോട്ടത്തോടെയും ലൈസന്‍സിംഗ് സംവിധാനത്തോടെയും കേരള ടൂറിസം മേഖല മെച്ചപ്പെടുത്താനും ഈ അതോറിറ്റി ഇനി മുതല്‍ പ്രവര്‍ത്തിക്കും.

ടൂറിസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുക എന്നതാണ് ടൂറിസം നയത്തിന്റെ പ്രധാന ലക്ഷ്യം.ഈ ലക്ഷ്യം നേടിയെടുക്കാനുള്ള ഉപകരണമാണ് ട്രാക്ക്. സമ്പൂര്‍ണ്ണമായൊരു തീരുമാനങ്ങള്‍ക്ക് ശേഷമായിരിക്കും ട്രാക്കിന്റെ സംവിധാനമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. അതോറിറ്റിക്ക് എല്ലാ അധികാരവും കൊടുക്കുന്നതാണ് പുതിയ ടൂറിസം നയം.


ട്രാക്ക് നിലവില്‍ വരുന്നതോടെ ടൂറിസം വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള പൂര്‍ണ്ണ അധികാരവും അതോറിറ്റിക്ക് ഉണ്ട്. കോടതിസംവിധാനം പോലെയുള്ള അധികാരം ഈ അതോറിറ്റിക്ക് ഉണ്ടാകും.

നിയമപരമല്ലാത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതില്‍ ഇടപെടാനുള്ള അധികാരം ഈ അതോറിറ്റിക്കുണ്ട്. കൂടാതെ മനുഷ്യക്കടത്ത്, ബാലപീഡനം, മയക്കുമരുന്ന് തടയല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളിലും ഈ അതോറിറ്റിക്ക് ഇടപെടാനുള്ള അധികാരമുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തില്‍ വിദേശസഞ്ചാരികളുടെ ഒഴുക്ക് 100ശതമാനവും സ്വദേശ സഞ്ചാരികളുടെ ഒഴുക്ക് 50 ശതമാനവും ആക്കുകയാണ് പുതിയ ടൂറിസം നയത്തിന്റെ ലക്ഷ്യം.