Aviation

ഇന്ത്യയിലെ ആദ്യത്തെ ഹെലി ടാക്‌സി സര്‍വീസിന് തുടക്കമായി

ദേവനഹള്ളി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെയും ഇലക്ട്രോണിക്‌സ് സിറ്റിയേയും
കൂട്ടിയിണക്കിയുള്ള തുമ്പി ഏവിയേഷന്‍ ഹെലികോപ്റ്റര്‍ ടാക്‌സി സര്‍വീസിന് തുടക്കമായി. ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഒരു സീറ്റ് മാത്രം ബുക്ക് ചെയ്യാന്‍ മാത്രം സൗകര്യമുള്ള ഹെലി ടാക്‌സി സര്‍വീസ് തുടങ്ങുന്നതെന്ന് തിരുവനന്തപുരം ആസ്ഥാനമായുള്ള തുമ്പി ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറ്കടര്‍ ക്യാപ്റ്റന്‍ കെ.ജി. നായര്‍ പറഞ്ഞു.

ദേവനഹള്ളി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെയും ഇലക്ട്രോണിക്‌സ് സ്റ്റിയേയും ബന്ധിപ്പിക്കുവാന്‍ ഇതുവരെ ഒരു ഹെലികോപ്റ്റര്‍ മൊത്തമായി വാടകയ്ക്ക് എടുക്കാനുള്ള സൗകര്യമേ ഉണ്ടായ്രുന്നൊള്ളൂ. എന്നാല്‍ പുതിയ ഹെലി ടാക്‌സി വരുന്നതോടെ മാറ്റങ്ങള്‍ വരും. ഇരു ദിശകളിലേക്കും ഒന്‍പത് സര്‍വീസുകളാണ് ഇന്നലെ നടത്തിയത്.
ടിക്കറ്റ് ചാര്‍ജായി 3500 രൂപയും ജിഎസ്ടി ഉള്‍പ്പെടെ 4130 രൂപയാണ് ഒരു സീറ്റിന് ഈടാക്കുന്നത്. തിരക്കിലാത്ത സമയത്ത് പോലും റോഡ് മാര്‍ഗം രണ്ടു മണിക്കൂര്‍ വേണ്ടി വരുന്ന ദൂരം താണ്ടാന്‍ ഹെലി ടാക്‌സി ഉപയോഗിച്ചാല്‍ 15 മിനിറ്റ് മാത്രം മതി.


2017 ഓഗസ്റ്റില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി ഹെലി ടാക്‌സി സര്‍വീസിന്റെ ഉദ്ഘാടനം നടത്തിയിരുന്നു എന്നാല്‍ ഇന്നലെ മുതലാണ് സര്‍വീസ് ആരംഭിച്ചത്. ആറു സീറ്റുകള്‍ വീതമുള്ള രണ്ടു ബെല്‍ 407 ഹെലികോപ്റ്ററുകള്‍ രാവിലെ 6.30-9.30, ഉച്ചയ്ക്ക് 3.00-615 എന്നിങ്ങനെ.രണ്ടു സമയ ക്രമങ്ങളിലാണ് സര്‍വീസ് നടത്തുന്നത്.

ദേവനഹള്ളി വിമാനത്താവളത്തില്‍ നിന്ന് ഇലക്ട്രോണിക് സിറ്റി ഫെയ്‌സ് ഒന്നില്‍ ഒരുക്കിയിരിക്കുന്ന ഹെലിപ്പാഡിലേക്കും തിരിച്ചുമാണ് സര്‍വീസ്. 15 കിലോഗ്രാം ലഗേജ്           അനുവദിക്കും. പ്ലേസ്റ്റോറില്‍ നിന്ന് helitaxii എന്ന ആപ്  ഡൗണ്‍ലോഡ് ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം.