Middle East

സൗദിയില്‍ തൊഴില്‍ ഉപമന്ത്രി വനിത: സ്ത്രീകള്‍ക്ക് സൈന്യത്തിലും ചേരാം.

ഡോ. തമദര്‍ ബിന്ത് യൂസഫ്‌ അല്‍ റമ്മ. ചിത്രം: അല്‍ അറേബ്യ

റിയാദ്: സ്ത്രീകള്‍ക്ക് കൂടുതല്‍ മേഖല തുറന്നിട്ട്‌ സൗദി അറേബ്യയിലെ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്‌ രാജാവ്. തൊഴില്‍ വകുപ്പ് ഉപമന്ത്രിയായി ഡോ. തമദര്‍ ബിന്ത് യൂസഫ്‌ അല്‍ റമ്മയെ നിയമിച്ചു. ഈ വകുപ്പിന്‍റെ ഉന്നത പദവിയിലെത്തുന്ന ആദ്യ വനിതയാണ്‌ അല്‍ റമ്മ.
മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്നും റേഡിയോളജി,മെഡിക്കല്‍ എന്‍ജിനീയറിംഗ് ഡോക്ടറേറ്റ് ധാരിയാണ് അല്‍ റമ്മ.കിംഗ് സൗദ് സര്‍വകലാശാലയില്‍ അധ്യാപികയായിരുന്നു പുതിയ ഉപമന്ത്രി. നേരത്തെ യുഎന്‍ മനുഷ്യാവകാശ കമ്മീഷനില്‍ സൌദിയെ പ്രതിനിധീകരിച്ചിട്ടുണ്ട് അല്‍ റമ്മ.
സൈനിക മേധാവികളെയും സൗദി ഭരണകൂടം മാറ്റിയിട്ടുണ്ട്. അതിനിടെ സ്ത്രീകള്‍ക്കും സൈന്യത്തില്‍ ചേരാമെന്ന സുപ്രധാന പ്രഖ്യാപനവുമായി സൗദി രംഗത്തെത്തി. ആദ്യമായാണ്‌ സൗദി സ്ത്രീകളെ സൈന്യത്തിലെടുക്കുന്നത്.
റിയാദ്, മക്ക, ഖ്വാസിം, മദീന എന്നിവിടങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക്സൈനിക തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. 25 നും 35 നും ഇടയില്‍ പ്രായമുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാവുന്നത്.