Asia

വര്‍ണങ്ങള്‍ സമ്മാനിക്കുന്ന നൂഗ് നൂച്ച് വില്ലേജ്

തായ്‌ലന്‍ഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കിലൊരു പൂന്തോട്ടമുണ്ട്. കണ്ടാലും കണ്ടാലും കാഴ്ചകള്‍ തീരാത്ത വര്‍ണങ്ങള്‍ നിറഞ്ഞ ഉദ്യാനം. നൂഗ് നൂച്ച് വില്ലേജ് എന്നറിയപ്പെടുന്ന പൂന്തോട്ടമാണ് കാഴ്ചകളൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്നത്. 600 ഏക്കറിലാണ് ഈ വില്ലെജ് വ്യാപിച്ചു കിടക്കുന്നത്.

കുന്‍പിസിറ്റ്, കുന്‍ നൂഗ്നൂച്ച് തന്‍സാജ എന്നിവര്‍ ചേര്‍ന്ന് 1954ലാണ് ബാങ്കോക്ക് പട്ടായയിലുള്ള ഈ സ്ഥലം വാങ്ങിയത്. പ്രകൃതി സ്നേഹിയായ കുന്‍ നൂഗ്നൂച്ച് തരിശായി കിടന്ന ഈ സ്ഥലത്ത് പൂന്തോട്ടം നിര്‍മിക്കാന്‍ തീരുമാനിച്ചു. സ്വന്തം പേരുതന്നെ ഉദ്യാനത്തിനും നല്‍കി. നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍.

1980ല്‍ പൊതുജനങ്ങള്‍ക്കായി നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുറന്നു കൊടുത്തു. ക്രമേണ ഇതു ലോക സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുടങ്ങി. ഇപ്പോള്‍ നൂഗ്നൂച്ചിന്‍റെ മകനാണ് ഇതിന്‍റെ അവകാശി. ഫ്രഞ്ച് ഗാര്‍ഡന്‍, യൂറോപ്യന്‍ ഗാര്‍ഡന്‍, സ്റ്റോണ്‍ഹെഞ്ച് ഗാര്‍ഡന്‍, ഇറ്റാലിയന്‍ ഗാര്‍ഡന്‍, ഉറുമ്പ് ടവര്‍, ചിത്രശലഭക്കുന്ന്, ഓര്‍ക്കിഡ് ഗാര്‍ഡന്‍, പൂക്കളുടെ താഴ്വര എന്നിങ്ങനെ ഈ വില്ലേജിനെ പലതായി തിരിച്ചിരിക്കുന്നു.

വിശാലമായ കമാനം കടന്നു ചെല്ലുമ്പോള്‍ സഞ്ചാരിയെ സ്വീകരിക്കുന്നത് മണ്‍പ്രതിമകളാണ്. കടുവ, ജിറാഫ്, ചിത്രശലഭങ്ങള്‍, കൊക്കുകള്‍, ആമ തുടങ്ങിയ ജീവികളുടെ പ്രതിമകള്‍. അകത്ത് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചെടികളുടെയും മരങ്ങളുടെയും വിശാല ലോകം. വര്‍ഷങ്ങള്‍ പഴക്കമുള്ള ബോണ്‍സായി വൃക്ഷങ്ങള്‍ തറയിലും ചെടിച്ചട്ടിയിലുമായി നില്‍പ്പുണ്ട്.

നിറങ്ങള്‍ പരവതാനി വിരിച്ച വഴിയാണ് ഫ്ലവര്‍ വാലിയിലേക്ക്‌ സഞ്ചാരിയെ സ്വാഗതം ചെയ്യുന്നത്. സുഗന്ധം പരത്തുന്നതും അല്ലാത്തതുമായ പൂക്കളുടെ വര്‍ണലോകമാണിവിടെ. അങ്ങിങ്ങായി ചെറിയ വെള്ളച്ചാട്ടങ്ങള്‍. ഗാര്‍ഡന്‍റെ മറ്റൊരാകര്‍ഷണം തായ്‌ലന്‍ഡ് ആനകളുടെ അഭ്യാസപ്രകടനങ്ങളാണ്. ഗാര്‍ഡനുള്ളില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന ഗ്രൗണ്ടില്‍ മുപ്പതിലേറെ ആനകളുണ്ട്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നൃത്തവും നാടകവുമൊക്കെ ഇവിടെ അരങ്ങേറാറുണ്ട്.

യൂറോപ്യന്‍, ചൈനീസ്, ഇന്ത്യന്‍ വിഭവങ്ങള്‍ ലഭ്യമാകുന്ന ഹോട്ടലുകളും പൂന്തോട്ടത്തിനകത്തുണ്ട്. ലോകത്തെ വിവിധതരം കാറുകളുടെ വിശാലമായ ശേഖരം ഇവിടെയുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഉടമസ്ഥന്‍റെ തന്നെ.
പൂന്തോട്ടം ചുറ്റിക്കറങ്ങാന്‍ ആറു മണിക്കൂര്‍ സമയമെടുക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഗവേഷകരും സഞ്ചാരികളും ശാസ്ത്രജ്ഞരുമുള്‍പ്പടെ 5000ലധികം ആളുകള്‍ ഒരുദിവസം ഈ വില്ലെജിലെത്തുന്നുണ്ട്.

ചിത്രങ്ങള്‍ : www.nongnoochtropicalgarden.com