Adventure Tourism

അവര്‍ ആറുപേര്‍, ആ കടലും താണ്ടി

ന്യൂഡല്‍ഹി: ആറു ധീര വനിതകള്‍ കടല്‍യാത്രയില്‍ പുതിയ ചരിത്രം എഴുതി. ഇന്ത്യന്‍ നാവികസേനയുടെ ആറംഗ വനിതാസംഘം സമുദ്ര യാത്രയിലെ എവറസ്റ്റ് എന്നറിയപ്പെടുന്ന തെക്കേ അമേരിക്കയിലെ ഹോണ്‍ മുനമ്പ്‌ കീഴടക്കി.

ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ഐഎന്‍എസ് വി തരിണിയില്‍ കഴിഞ്ഞ സെപ്തംബറിലാണ് ലോകം ചുറ്റാനിറങ്ങിയത്. കടല്‍ യാത്രയിലെ ഏറ്റവും ദുഷ്കരമായ മേഖലയാണ് ഹോണ്‍ മുനമ്പ്‌. പ്രതികൂല കാലാവസ്ഥയും പ്രക്ഷുബ്ധമായ കടലുമാണ് ഇവിടെ. മുനമ്പ്‌ താണ്ടിയ സംഘം വഞ്ചിയില്‍ ദേശീയ പതാക ഉയര്‍ത്തി.

സെപ്തംബര്‍ 10നാണ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ 56 ഇഞ്ച്‌ നീളമുള്ള തരിണിയുടെ യാത്ര ഗോവയില്‍ ഫ്ലാഗ് ഓഫ് ചെയ്തത്. ഓസ്ട്രേലിയയിലെ ആദ്യ നങ്കൂരമിടലിന് ശേഷം കഴിഞ്ഞ മാസം ആദ്യത്തോടെ ന്യൂസിലാണ്ടിലെ ലിറ്റില്‍ടൌണ്‍ തുറമുഖത്തെത്തിയിരുന്നു.

ലഫ്. കമാണ്ടര്‍ വര്‍ത്തിക ജോഷിയുടെ നേതൃത്വത്തിലുള്ളതാണ്സംഘം. നാവിക സാഗര്‍ പരിക്രമ എന്നാണ് പര്യവേക്ഷണത്തിനു പേര്. ഇന്ത്യയുടെ സ്ത്രീ ശക്തി ലോകത്തിനു വ്യകതമാക്കുക കൂടിയാണ് പര്യവേക്ഷണ ലക്‌ഷ്യം.

നേരത്തെ മലയാളി ലഫ്. കമാണ്ടര്‍ അഭിലാഷ് ടോമി പായ് വഞ്ചിയില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയിട്ടുണ്ട് .
ഹോണ്‍ മുനമ്പ്‌ താണ്ടിയ വനിതാ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ അഭിനന്ദിച്ചു .സംഘം ഏപ്രിലില്‍ ഗോവ തീരത്ത് തിരിച്ചെത്തും .